മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ പാപമോചന പ്രാർത്ഥനകളുമായി ഇന്ന് പുണ്യഭൂമിയിൽ ഒത്തുചേരും. ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്നാണ്. മിനായിലെ താത്കാലിക തമ്പുകളിൽ പ്രാർത്ഥനയിലും ധ്യാനത്തിലും കഴിഞ്ഞിരുന്ന തീർത്ഥാടകർ ചൊവ്വാഴ്ച പുലർച്ചെ മുതൽ തന്നെ അറഫാ മൈതാനത്തേക്ക് നീങ്ങിത്തുടങ്ങി.(Holy Hajj Pilgrimage Begins Lakhs Of Pilgrims To Gather At Mount Arafat Today)
“ഹജ്ജ് എന്നാൽ അറഫയാണ്” എന്ന പ്രവാചക വചനത്തെ നെഞ്ചിലേറ്റിയാണ് ഉച്ചയ്ക്ക് മുൻപായി മുഴുവൻ ഹാജിമാരും അറഫയിൽ പ്രവേശിക്കുക. പ്രവാചകൻ മുഹമ്മദ് നബി തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയ ചരിത്രപ്രസിദ്ധമായ ഈ മൈതാനത്ത്, സൂര്യാസ്തമയം വരെ തീർത്ഥാടകർ പ്രാർത്ഥനകളിൽ മുഴുകി ചെലവഴിക്കും.
സൂര്യാസ്തമയത്തിന് ശേഷം തീർത്ഥാടക ലക്ഷങ്ങൾ അറഫയിൽ നിന്നും തൊട്ടടുത്ത പുണ്യസ്ഥലമായ മുസ്ദലിഫയിലേക്ക് നീങ്ങും. ഇന്നത്തെ രാത്രിയുടനീളം അവർ മുസ്ദലിഫയിലാണ് കഴിയുക. തുടർന്ന് ബുധനാഴ്ച രാവിലെ മുതൽ ജംറകളിൽ പിശാചിന്റെ പ്രതീകത്തിന് നേരെയുള്ള കല്ലേറ് കർമ്മം ആരംഭിക്കും. കല്ലേറ്, ബലി കർമ്മം, തലമുടി മുറിക്കൽ, മക്കയിലെ കഅബയെ വലംവെക്കൽ തുടങ്ങിയ പ്രധാന ചടങ്ങുകൾ നാളെ മുതൽ നടക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി ജംറ കർമ്മങ്ങൾ പൂർത്തിയാക്കുന്നതോടെ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് പരിസമാപ്തിയാകും.
Story Summary
The holy pilgrimage of Hajj has officially commenced, with lakhs of pilgrims gathering at the plains of Arafat today for the most significant ritual of the pilgrimage. Following sunset, the pilgrims will move to Muzdalifah, before starting the stoning ritual (Jamarat) and other core ceremonies from Wednesday.

