അഹമ്മദാബാദ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച് കടന്ന പൊതുമേഖലാ ബാങ്ക് ജീവനക്കാരൻ ഗുജറാത്തിലെ അഹമ്മദാബാദിൽ അറസ്റ്റിലായി. ഹർഷിദ്ധ് കദിയാർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. മോഷ്ടിച്ച കോടികൾ ഉപയോഗിച്ച് ഇയാൾ ആഡംബര സ്വത്തുക്കളും ക്രിപ്റ്റോ കറൻസിയും വാങ്ങിക്കൂട്ടിയതായി പോലീസ് കണ്ടെത്തി.(Bank Employee Arrested In Ahmedabad For Smuggling 8 Crore From RBI Currency Chest)
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിലെ സോളാ മേഖലയിൽ നിന്നാണ് വെള്ളിയാഴ്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ മെയ് 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ഡി ഡിവിഷൻ) ഹിതേന്ദ്ര ചൗധരി ഞായറാഴ്ച അറിയിച്ചു. അഹമ്മദാബാദിലെ കാലുപ്പൂർ ഗാന്ധി റോഡ് ശാഖയിലെ ജൂനിയർ ജോയിന്റ് കസ്റ്റോഡിയനായിരുന്നു ഹർഷിദ്ധ് കദിയാർ. ഈ ശാഖയിലാണ് ആർബിഐയുടെ കറൻസി ചെസ്റ്റ് പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ ജനുവരി 13-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഈ വൻ കവർച്ച നടന്നത്. ബാങ്കിലെ ഉപയോഗശൂന്യമായ ഇരുമ്പ് പെട്ടികൾ പുറത്തേക്ക് കളയുകയാണെന്ന വ്യാജേന, രണ്ട് കരാർ തൊഴിലാളികളുടെ സഹായത്തോടെ ഇയാൾ കറൻസി നോട്ടുകൾ പെട്ടികളിലാക്കി ബാങ്കിന് പുറത്തേക്ക് കടത്തുകയായിരുന്നു. കവർച്ചയ്ക്ക് ശേഷവും സംശയം തോന്നാതിരിക്കാൻ ഏപ്രിൽ 20 വരെ ഇയാൾ പതിവായി ജോലിക്ക് ഹാജരായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ 90 ദിവസത്തിന് ശേഷം തനിയെ ഇല്ലാതാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. അതിനുശേഷം ഇയാൾ അസുഖമാണെന്ന് കാട്ടി നീണ്ട അവധിയിൽ പ്രവേശിക്കുകയും പിന്നീട് മുങ്ങുകയുമായിരുന്നു. തുടർന്ന്, ആർബിഐ പരിശോധനയ്ക്ക് മുന്നോടിയായി ബാങ്കിൽ നടന്ന പതിവ് ഓഡിറ്റിങ്ങിനിടെ കറൻസി ചെസ്റ്റിന്റെ പുതിയ ഇൻ-ചാർജ് തുകയിലെ കുറവ് കണ്ടെത്തുകയായിരുന്നു. മെയ് 15-നാണ് കാലുപ്പൂർ പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതിയെ അറസ്റ്റ് ചെയ്ത സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് 2.2 കോടി രൂപയുടെ കറൻസി നോട്ടുകൾ പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മോഷ്ടിച്ച പണത്തിന്റെ ഒരു വിഹിതം ഉപയോഗിച്ച് ചന്ദ്ഖേഡയിൽ ഒരു വീടും, അഹമ്മദാബാദിൽ ഒരു കടയും, ഒരു വാണിജ്യ വാഹനവും വാങ്ങിയതായി പ്രതി സമ്മതിച്ചു. കൂടാതെ, കൂടെ ജോലി ചെയ്യുന്ന ഒരു വനിതാ ജീവനക്കാരിക്ക് വീട് വാങ്ങാനായി 23 ലക്ഷം രൂപ ബാങ്ക് വഴിയും 5 ലക്ഷം രൂപ നേരിട്ടും നൽകിയതായും ഇയാൾ വെളിപ്പെടുത്തി. ബാക്കി തുക വലിയ തോതിൽ ക്രിപ്റ്റോ കറൻസി വിപണിയിലാണ് ഇയാൾ നിക്ഷേപിച്ചിരുന്നത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Summary
A junior custodian at Bank of Baroda was arrested in Ahmedabad for smuggling Rs 8.7 crore out of an RBI currency chest using scrap boxes. The accused, Harsiddh Kadiyar, reported to work for months hoping CCTV footage would clear, and laundered the stolen money into cryptocurrency and luxury real estate.

