ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത പക്ഷം രാജ്യവ്യാപക പ്രതിഷേധം വീണ്ടും ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) മുന്നറിയിപ്പ് നൽകി. സമരം അവസാനിപ്പിച്ച ശേഷവും അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നതിൽ സംഘടന കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
പാർലമെന്റ് മാർച്ചിനിടെ നടന്നതായി ആരോപിക്കപ്പെടുന്ന പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടികൾ ആരംഭിക്കുമെന്ന് സിജെപി അറിയിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ പിന്തുണയോടെയാകും നിയമപോരാട്ടം മുന്നോട്ടുകൊണ്ടുപോകുകയെന്ന് സംഘടനയുടെ മുഖ്യവക്താവ് സൗരവ് ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊലീസ് നടപടികളുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പരാതികൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സമരം കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് അവസാനിപ്പിച്ചതെന്ന് സൗരവ് ദാസ് പറഞ്ഞു. എന്നാൽ സമരം അവസാനിച്ചതിന് ശേഷവും പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ കേസുകളും അറസ്റ്റുകളും തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സമരം അവസാനിപ്പിച്ച ശേഷം നിയമസഹായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കപിൽ സിബലുമായി ചർച്ച ചെയ്തതായും, പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവർക്കും നിയമപരമായ പിന്തുണ ഉറപ്പാക്കുകയാണ് നിലവിലെ ലക്ഷ്യമെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് സർക്കാർ നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സർക്കാർ ഉറപ്പുകൾ രേഖാമൂലം ഉടൻ നൽകണമെന്ന് സിജെപി വക്താവ് അശുതോഷ് രങ്ക ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കുള്ള നിയമസഹായം ഉറപ്പാക്കുന്നതിനായി സിജെപിയുടെ പുതിയ സംരംഭത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രഖ്യാപിച്ചു.
Story Summary:
The Cockroach Janata Party (CJP) has warned of fresh protests if the Centre fails to honour its assurances. The group also announced legal action with support from senior advocate Kapil Sibal and launched a portal to collect evidence related to alleged police action against protesters.


