സൂററ്റ്: മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി ധീരു രമാനിയെ മോചിപ്പിച്ചതായി റിപ്പോർട്ട് (Mali Indian diamond trader kidnapping). തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ട മോചനദ്രവ്യത്തിന്റെ ഭാഗമായി നാല് മില്യൺ യൂറോ (ഏകദേശം 44 കോടി രൂപ) കുടുംബം നൽകിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഗുജറാത്ത് സ്വദേശിയായ ധീരു രമാനി സ്വർണഖനി ഏറ്റെടുത്ത് പ്രവർത്തനങ്ങൾ നടത്തുന്നതിനായി കുറച്ചുകാലമായി മാലിയിൽ താമസിച്ചുവരികയായിരുന്നു. ഏപ്രിൽ 16-നാണ് അദ്ദേഹത്തെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
ആദ്യഘട്ടത്തിൽ ഏകദേശം 100 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് കുടുംബവും തട്ടിക്കൊണ്ടുപോയ സംഘവും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിൽ നാല് മില്യൺ യൂറോ (ഏകദേശം 44 കോടി രൂപ) നൽകാൻ ധാരണയായതായും, തുക കൈമാറിയതിന് പിന്നാലെ കഴിഞ്ഞയാഴ്ച ധീരു രമാനിയെ മോചിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മോചനദ്രവ്യം നൽകാൻ കുടുംബം സമ്മതിച്ചതിനാൽ ഇന്ത്യൻ എംബസിയുടെയോ കോടതിയുടെയോ നേരിട്ടുള്ള ഇടപെടൽ കേസിൽ ഉണ്ടായിട്ടില്ലെന്നാണ് വിവരം. 1980 മുതൽ വജ്രവ്യാപാര രംഗത്ത് സജീവമായ ധീരു രമാനിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Story Summary:
Indian diamond trader Dhiru Ramani, who was kidnapped in Mali, has been released after his family reportedly paid €4 million as ransom. Police are now questioning him to gather more details about the abduction.


