ബെയ്റൂട്ട്: ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആരോഗ്യപ്രവർത്തകരും കുട്ടിയുമടക്കം പതിനൊന്നിലധികം പേർ കൊല്ലപ്പെട്ടു. ടയർ മേഖലയിൽ വെള്ളിയാഴ്ചയാണ് ആക്രമണങ്ങളുണ്ടായത് (Israeli Attacks Lebanon). ഇതോടെ, അമേരിക്കയുടെ മധ്യസ്ഥതയിൽ ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ നാനൂറിലധികം പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ ലബനാനിൽ കൊല്ലപ്പെട്ടത്.
ടയർ മേഖലയിലെ ദേർ ഖാനൂൻ എൻ-നാഹ്രിൽ നടന്ന ആക്രമണത്തിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാരും ഒരു കുട്ടിയുമടക്കം ആറുപേർ കൊല്ലപ്പെട്ടു. ഹന്നാവിയ എന്ന സ്ഥലത്തുണ്ടായ മറ്റൊരു ആക്രമണത്തിൽ നാല് പാരാമെഡിക്കൽ ജീവനക്കാരും നബാത്തിയയിൽ ഒരാളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹിസ്ബുള്ള ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേൽ വാദം. എന്നാൽ ആശുപത്രികൾക്കും മെഡിക്കൽ സംഘങ്ങൾക്കും നേരെ ഇസ്രായേൽ ബോധപൂർവ്വം ആക്രമണം നടത്തുകയാണെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി. മാർച്ചിൽ ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം വീണ്ടും ശക്തമായതിന് ശേഷം ലബനാനിൽ 116 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി ആശുപത്രികളും ആംബുലൻസുകളും തകരുകയും ചെയ്തിട്ടുണ്ട്.
Summary: At least 11 people, including several healthcare workers and a child, were killed in renewed Israeli airstrikes across southern Lebanon’s Tyre and Nabatieh districts. The latest attacks have deeply strained the shaky US-mediated ceasefire agreement that took effect in mid-April, under which over 400 people have already lost their lives due to continued violence.

