തിരുവനന്തപുരം: കേരളത്തിന്റെ ഭരണനേതൃത്വത്തിലേക്ക് യുഡിഎഫ് ഔദ്യോഗികമായി ചുവടുവെക്കുന്നു. സംസ്ഥാനത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സതീശനൊപ്പം 14 പുതുമുഖങ്ങൾ ഉൾപ്പെടെ 20 യുഡിഎഫ് മന്ത്രിമാരും ഇന്ന് ജനവിധിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ചടങ്ങുകൾ നടക്കുക.(UDF Government Kerala, VD Satheesan to Take Oath As Kerala Chief Minister Today At Central Stadium Thiruvananthapuram)
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ തലസ്ഥാനത്തെത്തും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പ്രമാണിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് തിരുവനന്തപുരം നഗരം.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർശന നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ വേദിയിൽ ഗവർണർക്കും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും ഒപ്പം നിയമാനുസൃതമുള്ള മന്ത്രിമാർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ 21 അംഗ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന നേതാക്കൾ ഇവരാണ്, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ.
അധികാരമേറ്റയുടൻ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന ചില നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കൽ, കൊച്ചി മോഡലിൽ സംസ്ഥാനത്തുടനീളം ‘ഇന്ദിര കാന്റീനുകൾ’ ആരംഭിക്കൽ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വമ്പൻ പ്രഖ്യാപനവും ഇന്നത്തെ ആദ്യ കാബിനറ്റ് യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Story Summary
The UDF government led by VD Satheesan is set to take oath today in Thiruvananthapuram as the 13th Chief Minister of Kerala along with 20 ministers. The ceremony will be attended by top Congress leaders including Mallikarjun Kharge, Rahul Gandhi, and Priyanka Gandhi, followed by a cabinet meeting with major welfare announcements.

