തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് കോൺഗ്രസിനുള്ളിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് നിർണ്ണായക നീക്കങ്ങൾ ശക്തമാകുന്നു. വി. ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്നും രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം. ലിജു, ബിന്ദു കൃഷ്ണ, പി. സി. വിഷ്ണുനാഥ്, സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ ഉൾപ്പെടെ ആറിലേറെ പേർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.(Kerala UDF Cabinet Formation Issues Ramesh Chennithala Anwar Sadath Issue KC Venugopal List)
എന്നാൽ, തനിക്കൊപ്പമുള്ള അൻവർ സാദത്തിനെ മന്ത്രിയാക്കണമെന്ന് രമേശ് ചെന്നിത്തല നിലപാടെടുത്തിട്ടുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. അതേസമയം, സുപ്രധാനമായ ധനകാര്യ വകുപ്പ് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന.
മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും പുതിയ മന്ത്രിസഭയിൽ കൃത്യമായ സ്വാധീനമുറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. തനിക്കൊപ്പമുള്ള എട്ടുപേരെയാണ് കെ. സി. വേണുഗോപാൽ മന്ത്രിസഭയിലേക്ക് ഔദ്യോഗികമായി നിർദ്ദേശിച്ചിരിക്കുന്നത്. സണ്ണി ജോസഫ്, പി. സി. വിഷ്ണുനാഥ്, ടി. സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ. പി. അനിൽകുമാർ എന്നിവർക്കൊപ്പം മുൻ സ്പീക്കർ എൻ. ശക്തൻ, ഒ. ജെ. ജനീഷ് എന്നിവരുടെ പേരുകളും കെ. സി പക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിൽ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നിയമസഭാ സ്പീക്കറായേക്കുമെന്നാണ് വിവരം.
മറുഭാഗത്ത്, കെ. മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവർ അടക്കം നാലുപേരുടെ പേരുകളാണ് വി. ഡി. സതീശൻ തന്റെ താല്പര്യപ്രകാരം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ കെ. മുരളീധരന്റെ മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഘടകകക്ഷികളുടെ കാര്യത്തിൽ സിഎംപി നേതാവ് സി. പി. ജോണിന് പുതിയ മന്ത്രിസഭയിൽ മന്ത്രിസ്ഥാനവും അഞ്ച് വർഷത്തെ മുഴുവൻ ടേമും കോൺഗ്രസ് നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും വകുപ്പ് വിഭജനത്തിലും പൂർണ്ണമായ സമവായമുണ്ടാക്കി ഹൈക്കമാൻഡ് അംഗീകാരത്തോടെ പട്ടിക പുറത്തുവിടാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തിരക്കിട്ട ശ്രമം.
പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ തലസ്ഥാനത്തെത്തും. മേയ് 18 തിങ്കളാഴ്ച രാവിലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ചടങ്ങുകൾക്ക് ശേഷം 11 മണിയോടെ ചെന്നൈയിലേക്ക് മടങ്ങും. വിജയ്ക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു എന്നിവരും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിവിഐപി അതിഥികളായി ചടങ്ങിൽ പങ്കെടുക്കും.
Story Summary
The Congress internal rift deepened as Ramesh Chennithala threatened to boycott the cabinet if Anwar Sadath is excluded, despite being assured the Home portfolio. Meanwhile, KC Venugopal’s faction proposed an 8-member list to capture key cabinet berths, while designate CM VD Satheesan is set to hold the Finance portfolio.

