ഉത്തർപ്രദേശിലെ മൗ ജില്ലയിലുള്ള എസ്ബിഐ എടിഎം കൗണ്ടർ ഒരു യുവാവ് ഉറക്കത്തിനായി ഉപയോഗിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടിയാണ് യുവാവ് എടിഎമ്മിന്റെ എസി സൗകര്യം ഉപയോഗപ്പെടുത്തി കൗണ്ടറിനുള്ളിൽ സുഖമായി ഉറങ്ങിയത് (Man sleeping in SBI ATM). ഭീതി ഏരിയയിലെ ജീവൻ റാം ഇന്റർ കോളേജിന് എതിർവശത്തുള്ള എടിഎമ്മിലാണ് സംഭവം നടന്നത്.
എടിഎമ്മിനുള്ളിൽ സെക്യൂരിറ്റി ഗാർഡ് ഇല്ലാത്തതും യുവാവ് വളരെ അനായാസം അകത്തുകയറി ഉറങ്ങിയതും വലിയ സുരക്ഷാ വീഴ്ചയായാണ് പ്രദേശവാസികൾ കാണുന്നത്. പണം പിൻവലിക്കാൻ എത്തിയവർക്ക് ഇത് അസൗകര്യമുണ്ടാക്കി. ഒരു ഉപഭോക്താവ് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബാങ്കിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. എടിഎം മെഷീനുകൾ പിഴുതെടുത്ത് കടത്തിക്കൊണ്ടുപോകുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് വർദ്ധിക്കുമ്പോൾ ഇത്തരത്തിലുള്ള അനാസ്ഥ വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം.
സംഭവം ബാങ്കിന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും സുരക്ഷാ ജീവനക്കാരെ നിയോഗിക്കേണ്ടത് ബാങ്കാണെന്നും മൗ സിറ്റി സർക്കിൾ ഓഫീസർ നിതേഷ് പ്രതാപ് പറഞ്ഞു. ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം എടിഎം കൗണ്ടറുകൾ ബാങ്കിംഗ് ഇടപാടുകൾക്ക് മാത്രമുള്ളതാണ്. ഇത്തരം സംഭവങ്ങൾ ബാങ്കിന്റെ ഇ-സർവൈലൻസ് സംവിധാനത്തിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷയും നിരീക്ഷണവും കർശനമാക്കണമെന്നും ബാങ്ക് മാനേജ്‌മെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


