തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വികാരാധീനനായി സംസാരിച്ച് വി.ഡി. സതീശൻ. സ്തുതിപാഠകരെ തനിക്ക് ആവശ്യമില്ലെന്നും സദ്ഭരണത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം എംഎൽഎമാരോട് വ്യക്തമാക്കി (VD Satheesan Speech). അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നാളെത്തന്നെ തുടങ്ങണമെന്നും 2031-ലെ ലക്ഷ്യം താൻ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ അറിയിച്ചു. എംഎൽഎമാരുമായി വളരെ തുറന്ന സമീപനമായിരിക്കും തന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്ന് അദ്ദേഹം ഉറപ്പുനൽകി.
എംഎൽഎമാർക്ക് ഏത് പാതിരാത്രിയിലും തന്നെ വിളിക്കാമെന്നും കാര്യങ്ങൾ തുറന്നു പറയുന്നതിനും ക്രിയാത്മകമായി ഇടപെടുന്നതിനും തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ പുതിയ എംഎൽഎമാർ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അനാവശ്യമായ അർഭാടങ്ങൾ ഭരണത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച് മികച്ച ഭരണം കാഴ്ചവെക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭാ രൂപീകരണ ചർച്ചകൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്ന് സതീശൻ വ്യക്തമാക്കി. ചർച്ചകൾക്കായി അദ്ദേഹം ഉടൻ തന്നെ കേരളത്തിലെത്തും. യുഡിഎഫ് ഒരു ടീമായി പ്രവർത്തിക്കണമെന്നും ഘടകകക്ഷികളെ ചേർത്തുപിടിക്കണമെന്നുമാണ് തന്റെ നിലപാട്. 2001-ൽ സംഭവിച്ച അബദ്ധങ്ങൾ ആവർത്തിക്കരുത്. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം എംഎൽഎമാരോട് പറഞ്ഞു.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അല്പം സമയം എടുത്തതെന്നും ഇത് ബിജെപിയിൽ സാധ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ ഈ വലിയ ചുമതല ഏൽപ്പിച്ച എഐസിസിക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒപ്പം നിന്ന നിരീക്ഷകർക്കും കെ.സി. വേണുഗോപാലിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Summary: Newly announced Kerala CM V.D. Satheesan addressed the UDF Parliamentary Party meeting with an emotional speech, emphasizing that he values results over flattery. He urged MLAs to be proactive, stating that work for the next election begins immediately and he will set a target for 2031. Satheesan confirmed that cabinet formation will involve discussions with K.C. Venugopal and stressed the importance of teamwork and avoiding past mistakes.

