ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് വിശ്വാസ വോട്ട് തേടാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, ടിവികെ എംഎൽഎ ശ്രീനിവാസ സേതുപതിക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. വോട്ടെടുപ്പിൽ ഉൾപ്പെടെ സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽ കുമാർ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് അദ്ദേഹത്തെ തടഞ്ഞത്.(Madras High Court Restrains TVK MLA Srinivasa Sethupathi From Floor Test)
തിരുപ്പത്തൂർ മണ്ഡലത്തിൽ ശ്രീനിവാസ സേതുപതിയോട് വെറും ഒരു വോട്ടിന് പരാജയപ്പെട്ട മുൻ ഡിഎംകെ മന്ത്രി കെ.ആർ. പെരിയകറുപ്പൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലെ ഒരു പോസ്റ്റൽ ബാലറ്റ് അബദ്ധത്തിൽ തിരുപ്പത്തൂർ ജില്ലയിലേക്ക് അയച്ചുവെന്നും, വരണാധികാരി ഇത് അന്യായമായി നിരസിച്ചുവെന്നുമാണ് പെരിയകറുപ്പന്റെ ആരോപണം.
ഈ ഒരു വോട്ട് ഫലത്തിൽ നിർണ്ണായകമാണെന്ന വാദം പരിഗണിച്ച കോടതി, ശ്രീനിവാസ സേതുപതി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നതും സഭയിൽ വോട്ട് രേഖപ്പെടുത്തുന്നതും താൽക്കാലികമായി തടഞ്ഞു. ഹർജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി എതിർത്തു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ കമ്മീഷന്റെ ചുമതല അവസാനിച്ചുവെന്നും, പരാതിയുണ്ടെങ്കിൽ ‘ഇലക്ഷൻ പെറ്റീഷൻ’ വഴി മാത്രമേ പരിഹരിക്കാൻ കഴിയൂ എന്നും കമ്മീഷൻ വാദിച്ചു.
Story Summary
The Madras High Court has restrained TVK MLA Srinivasa Sethupathi from participating in assembly proceedings and the floor test. This follows a petition by DMK’s KR Periyakaruppan, who lost by a single vote, alleging discrepancies in a postal ballot.

