ന്യൂഡൽഹി: തലസ്ഥാനത്തെ നെഹ്‌റു പ്ലേസിൽ ഞായറാഴ്ച രാവിലെ ചായ കുടിക്കാനിറങ്ങിയ രണ്ട് യുവതികൾക്ക് നേരെ അതിക്രൂരമായ ആക്രമണം. അസം, ബിഹാർ സ്വദേശികളായ യുവതികളെ ഒരു സംഘം പുരുഷന്മാർ ചേർന്ന് മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. (Nehru Place Women Harassment)
മെയ് 10-ന് രാവിലെ 7 മണിയോടെ ഒരു ഹോട്ടലിന് പുറത്തുള്ള ചായക്കടയിലാണ് സംഭവം. രണ്ട് പുരുഷന്മാർ ഷർട്ട് അഴിച്ചുമാറ്റി യുവതികളെ ശല്യം ചെയ്യാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തതോടെ കൂടുതൽ പേർ സംഘടിച്ചെത്തി യുവതികളെ ആക്രമിക്കുകയായിരുന്നു. മുളവടികൊണ്ട് അടിക്കുകയും ഒരാളുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. നിരവധി ആളുകൾ നോക്കിനിൽക്കെയായിരുന്നു ഈ അതിക്രമം. പലരും ചിരിക്കുകയും വീഡിയോ എടുക്കുകയുമായിരുന്നുവെന്നും ആരും സഹായിക്കാൻ തയ്യാറായില്ലെന്നും യുവതികൾ ആരോപിച്ചു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് യുവതികൾ പകർത്തിയ വീഡിയോകളിൽ നിന്ന് വ്യക്തമാണ്. വീഡിയോ എടുക്കുന്നത് തടയാനും പ്രതികൾ ശ്രമിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫഹദ്, മുഹമ്മദ് സാവേജ്, മുഹമ്മദ് ആരിഫ്, അമൻ എന്നിവരാണ് പിടിയിലായത്. കൽക്കാജി പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ശക്തമല്ലെന്നും യുവതികൾ പറഞ്ഞു.
Summary: Two women from Assam and Bihar were brutally assaulted and molested by a group of men while having tea in Delhi’s Nehru Place. The attackers allegedly tore their clothes, used racist slurs, and beat them with bamboo sticks as onlookers watched without intervening. Delhi Police have arrested four men in connection with the case following an investigation aided by video footage recorded by the victims.

