തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പുകയുന്ന അതൃപ്തി പരസ്യമായ തിരുത്തൽ നടപടികളിലേക്ക് നീങ്ങുന്നു. മുൻകൂട്ടി സമയം നിശ്ചയിച്ച് ചർച്ചകൾ അവസാനിപ്പിക്കുന്ന രീതി ഇനി പാർട്ടിയിൽ അനുവദിക്കില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി പൂർണ്ണമായും അംഗീകരിച്ചു. ഇതിന്റെ തുടർച്ചയായി, കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് യോഗം നീണ്ട 13 മണിക്കൂറാണ് ചർച്ച നടത്തിയത്.(CPM Adopts New Review Policy After Internal Criticism Against Pinarayi Vijayan And MV Govindan)
സംഘടനയും സർക്കാരും പരാജയപ്പെട്ടെങ്കിലും ‘പാർട്ടി’ ജയിക്കണമെന്ന വികാരമാണ് യോഗത്തിൽ ഉയർന്നത്. പിണറായി വിജയന്റെ ശൈലിക്കെതിരെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകൾക്കെതിരെയും അംഗങ്ങൾ ആഞ്ഞടിച്ചു. സ്വജനപക്ഷപാത ആരോപണങ്ങളാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. ചുറ്റുമുള്ളവർ ചെയ്യുന്ന എന്തിനെയും ന്യായീകരിക്കുന്ന ശൈലി പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന് അംഗങ്ങൾ തുറന്നടിച്ചു.
താഴേത്തട്ടിലുള്ള കമ്മിറ്റികളിലും സമയം നോക്കാതെ എല്ലാ അംഗങ്ങൾക്കും അഭിപ്രായം പറയാൻ അവസരം നൽകും. പിണറായി വിജയൻ തന്റെ ഭരണശൈലിയിൽ അടിയന്തര മാറ്റം വരുത്തണം. പാർട്ടി സെക്രട്ടറി മാധ്യമങ്ങളോടും പൊതുജനങ്ങളോടും സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. കണ്ണൂർ ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ട് ചോർന്നത് ഗൗരവമായി കണ്ട് കാരണങ്ങൾ കണ്ടെത്തണം. തോൽവിയുടെ ഉത്തരവാദിത്തം വ്യക്തികളിൽ അടിച്ചേൽപ്പിക്കാതെ, സംഘടനാപരമായ പോരായ്മകൾ പരിഹരിക്കാനാണ് നിലവിൽ സി.പി.എം ലക്ഷ്യമിടുന്നത്.
Story Summary
Following a massive electoral defeat, CPM is overhaul its internal review process, moving away from time-bound discussions to allow open criticism. In a marathon 13-hour secretariat meeting, leaders demanded a change in Chief Minister Pinarayi Vijayan’s working style and questioned Party Secretary MV Govindan’s leadership.

