ന്യുഡൽഹി: നീറ്റ് (sonam wangchuk hunger strike neet) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ ഉപാധികൾ വച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. കേന്ദ്ര സർക്കാർ നൽകിയ രണ്ട് പ്രധാന ഉറപ്പുകൾ അടിയന്തരമായി പാലിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് വ്യക്തമാക്കി വാങ്ചുക്ക് സർക്കാരിന് കത്തയച്ചു.
നീറ്റ് വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ച നടത്താമെന്നും, വിദ്യാഭാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കൂടാതെ വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത നിർഭാഗ്യവാന്മാരായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് പരിഗണിക്കാമെന്ന ഉറപ്പും സർക്കാർ നൽകിയിരുന്നു. ഈ ആവശ്യങ്ങൾ എത്രയും വേഗം പ്രാബല്യത്തിൽ വരുത്തിയാൽ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് വാങ്ചുക്ക് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ആരോഗ്യനില വഷളാകുന്ന സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) നേതൃത്വം വാങ്ചുക്കിനോട് അഭ്യർത്ഥിച്ചു. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അദ്ദേഹത്തിന്റെ ജീവൻ പരമപ്രധാനമാണെന്നും, വിദ്യാർത്ഥികളുടെ ഈ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ സേവനം ഇനിയും രാജ്യത്തിന് ആവശ്യമുണ്ടെന്നും സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ പ്രക്ഷോഭം ശക്തമായി തുടരുമെന്നും ദീപ്കെ വ്യക്തമാക്കി.
അതേസമയം സി.ജെ.പി – കേന്ദ്രസർക്കാർ ചർച്ചകൾക്കുള്ള സാധ്യത മങ്ങുകയാണ്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓഫീസിലോ വീട്ടിലോ പോയി ചർച്ച നടത്താൻ തയ്യാറല്ലെന്ന് സി.ജെ.പി വ്യക്തമാക്കി. മുൻപ് ചർച്ചയ്ക്കായി പോയപ്പോൾ പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം നേരിടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടി നിലപാട് കടുപ്പിച്ചത്. ചർച്ചയ്ക്കായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് പോലെയുള്ള നിഷ്പക്ഷ വേദി സജ്ജമാക്കണമെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതിനോട് പ്രതികരിച്ചിട്ടില്ല.
Story Summary: Environmentalist Sonam Wangchuk set conditions for the Central Government to end his indefinite hunger strike over the NEET paper leak issue, demanding immediate fulfillment of assurances on parliamentary discussions and compensation for victim families. Meanwhile, CJP leader Abhijeet Dipke urged Wangchuk to end his fast due to health concerns, while asserting that protests demanding Education Minister Dharmendra Pradhan’s resignation will continue.


