കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ. പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പരാജയപ്പെട്ടത് ഗൗരവമേറിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(EP Jayarajan Reacts On LDF Defeat In Kerala Assembly Election And Congress CM Row)
102 സീറ്റുകൾ നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്ത കോൺഗ്രസിന്റെ അവസ്ഥ അത്യന്തം തകർച്ചയാണ് കാണിക്കുന്നത്. ഗ്രൂപ്പ് തിരിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിച്ചാൽ സംസ്ഥാനത്ത് ഭരണം നടക്കില്ലെന്നും അത് ഉദ്യോഗസ്ഥ തലത്തിലും ഗ്രൂപ്പിസമുണ്ടാക്കുമെന്നും ഇ.പി. പരിഹസിച്ചു. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് കേരളത്തിന്റെ ദുഃഖത്തിന്റെ ആരംഭമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ പത്തു വർഷത്തെ ഭരണത്തിനിടയിൽ പിശകുകൾ സംഭവിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും അഴിക്കോട്ടെ വിജയം അതിന് തെളിവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് കാലു വേദനയും ഉറക്കമൊഴിച്ചുള്ള യാത്ര ഒഴിവാക്കുന്നതും കൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ നേതാവിനും ഓരോ ശൈലിയുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്തം വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളിലല്ലെന്നും പാർട്ടി യോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
CPM leader EP Jayarajan admitted that the assembly election defeat was unexpected, acknowledging a significant leak in party votes even in strongholds. He mocked the Congress leadership crisis and stated that the LDF would work towards regaining its lost public support.

