വാഷിങ്ടൻ: മിനസോട്ടയിലെ മിനിയപ്പലിസിൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് യുഎസ് പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ, കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. അമേരിക്കൻ തെരുവുകളിൽ രക്തച്ചൊരിച്ചിൽ കാണാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ പുറത്താക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു.(Trump doesn’t want to see bloodshed on American streets, White House)
മിനിയപ്പലിസിൽ വാഹനപരിശോധനയ്ക്കിടെയാണ് 37 വയസ്സുകാരനായ അലക്സ് ജെഫ്രി പ്രെറ്റി കൊല്ലപ്പെട്ടത്. വെറ്ററൻസ് അഫയേഴ്സ് ആശുപത്രിയിലെ നഴ്സായ പ്രെറ്റി ഒരു യുഎസ് പൗരനാണ്. പ്രെറ്റിയുടെ കൈവശം തോക്കുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നുമാണ് ഇമിഗ്രേഷൻ വിഭാഗത്തിന്റെ വാദം.
എന്നാൽ പ്രെറ്റിക്ക് തോക്ക് കൈവശം വയ്ക്കാൻ നിയമപരമായ പെർമിറ്റ് ഉണ്ടായിരുന്നുവെന്നും അയാൾ നിരായുധനായിരുന്നുവെന്നും കുടുംബവും പ്രതിഷേധക്കാരും ആരോപിക്കുന്നു. ഒരു മാസത്തിനിടെ മിനസോട്ടയിൽ ഇത്തരത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ യുഎസ് പൗരനാണ് ഇദ്ദേഹം.
പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് നിലപാട് വ്യക്തമാക്കിയത്. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയും ജയിലുകളിൽ കഴിയുന്ന അനധികൃത കുടിയേറ്റക്കാരെയും എത്രയും വേഗം നാടുകടത്തുക എന്നതാണ് ട്രംപിന്റെ നയം. മിനസോട്ടയിലെ രാഷ്ട്രീയ നേതാക്കൾ ഫെഡറൽ ഏജൻസികളുമായി സഹകരിക്കണമെന്നും കുറ്റവാളികളായ കുടിയേറ്റക്കാരെ കൈമാറണമെന്നും കരോലിൻ ലീവിറ്റ് ആവശ്യപ്പെട്ടു.
അഭയ നഗരങ്ങൾ എന്ന നയം അവസാനിപ്പിക്കാനുള്ള പുതിയ നിയമനിർമ്മാണത്തിന് ട്രംപ് ഒരുങ്ങുന്നതായും വൈറ്റ് ഹൗസ് സൂചിപ്പിച്ചു. സംഭവത്തെത്തുടർന്ന് മിനസോട്ട ഗവർണർ ടിം വാൾസ് ഫെഡറൽ നടപടികളെ രൂക്ഷമായി വിമർശിച്ചു. പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥരെ മിനസോട്ടയിൽ നിന്ന് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



