തിരുവനന്തപുരം: നീതിക്ക് വേണ്ടിയുള്ള പോരാട്ടം നല്ല ഉദ്ദേശത്തോടെയുള്ളതാണെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ചും അക്രമം അഴിച്ചുവിട്ടും ഹർത്താൽ നടത്തുന്നത് ശരിയല്ലെന്ന് നിതിൻ രാജിന്റെ പിതാവ്. പ്രതിഷേധങ്ങൾ ആകാമെന്നും എന്നാൽ അവ ഒരിക്കലും അക്രമത്തിലേക്ക് കടക്കരുതെന്നും അദ്ദേഹം പറഞ്ഞു.(No hartal to trouble people, says Nitin Raj’s father, widespread protests in the state)
ഹർത്താൽ അനുകൂലികൾ പലയിടത്തും റോഡ് ഉപരോധിച്ചതോടെ രോഗികളും പരീക്ഷാർത്ഥികളും വലിയ ദുരിതത്തിലായി. ഇതിനെതിരെയാണ് കുടുംബം രംഗത്തെത്തിയത്. രോഗികളെയും വിദ്യാർത്ഥികളെയും തടയുന്നത് ശരിയല്ല എന്ന് നിതിൻ്റെ പിതാവ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെ വാഹനങ്ങൾ കുരുങ്ങിക്കിടന്നു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രവേശന പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ ഉൾപ്പെടെ വഴിയിൽ കുടുങ്ങി. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന് മുന്നിൽ ബസുകൾ കടത്തിവിടാൻ ശ്രമിച്ച പൊലീസിനെ സമരക്കാർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നെയ്യാറ്റിൻകരയിൽ ബസ് തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ സ്ത്രീകളടക്കമുള്ള പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇതും ഗതാഗത തടസ്സത്തിന് കാരണമായി.

