ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന് ശേഷം ശശി തരൂറുമായി നടത്തിയ സംഭാഷത്തെക്കുറിച്ച് കിരൺ റിജിജു. “കോൺഗ്രസ് പാർട്ടി ഒരുപക്ഷേ സ്ത്രീവിരുദ്ധമായിരിക്കാം, എന്നാൽ ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കാണില്ല എന്നാണ് തരൂർ എന്നോട് പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, ശരിയാണ് നിങ്ങളെ ആരും സ്ത്രീവിരുദ്ധനെന്ന് വിളിക്കില്ല, പക്ഷേ നിങ്ങളുടെ പാർട്ടി സ്ത്രീവിരുദ്ധമാണ്,” റിജിജു പറഞ്ഞു. തരൂരിന്റെ ഈ പരാമർശം പാർട്ടിയുടെ നിലപാടിനുള്ള പരോക്ഷ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Shashi Tharoor accepted Congress is anti-women, says Kiren Rijiju)
വനിതാ സംവരണ ബില്ലിനെയും അനുബന്ധ ഭരണഘടനാ ഭേദഗതികളെയും പ്രതിപക്ഷം എതിർത്തതോടെയാണ് കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന ആരോപണം ബിജെപി ശക്തമാക്കിയത്. 2029-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയർത്താനുള്ള നിർദ്ദേശത്തെ പ്രതിപക്ഷം എതിർത്തിരുന്നു. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ് വർദ്ധനവ് തിരിച്ചടിയാകുമെന്നായിരുന്നു പ്രതിപക്ഷ വാദം. പ്രതിപക്ഷം എതിർത്ത് വോട്ട് ചെയ്തതോടെ ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല.
സ്ത്രീകളുടെ അവകാശങ്ങൾ തടഞ്ഞ പ്രതിപക്ഷത്തിന് രാജ്യം ഉചിതമായ മറുപടി നൽകുമെന്ന് റിജിജു പറഞ്ഞു. “കോൺഗ്രസ്, ടിഎംസി, എസ്‌പി എന്നീ പാർട്ടികൾ വനിതാ സംവരണത്തെ എതിർക്കുമെന്ന് ആരെങ്കിലും സ്വപ്നത്തിൽ പോലും കരുതിയിരുന്നോ?” എന്നും അദ്ദേഹം ചോദിച്ചു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും റിജിജു പ്രതികരിച്ചു. “ബംഗാളിലെ ചിത്രം വ്യക്തമാണ്. തൃണമൂൽ കോൺഗ്രസ് തകർത്ത ബംഗാളിനെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവരുടെ രാഷ്ട്രീയ ഗ്രാഫ് താഴോട്ട് പോകുമെന്നും” അദ്ദേഹം മമത ബാനർജിയെ ലക്ഷ്യം വെച്ച് പറഞ്ഞു.
ആം ആദ്മി പാർട്ടി വിട്ട് എംപിമാർ ബിജെപിയിൽ ചേരുന്നത് സമ്മർദ്ദം മൂലമാണെന്ന ആരോപണവും അദ്ദേഹം തള്ളി. “അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടിയെ സ്വന്തം സ്വകാര്യ കമ്പനിയാക്കി മാറ്റിയിരിക്കുകയാണ്. അഴിമതിയിൽ പങ്കാളികളായ ഒരു ചെറിയ സംഘം മാത്രമാണ് ഇപ്പോൾ അദ്ദേഹത്തോടൊപ്പമുള്ളത്. നല്ലവരായ ആളുകളെല്ലാം പാർട്ടി വിട്ടു കഴിഞ്ഞു. അവരെയെല്ലാം ഇഡി ഭീഷണിപ്പെടുത്തിയാണോ മാറ്റിയതെന്ന് കെജ്രിവാൾ പറയണം,” റിജിജു പരിഹസിച്ചു.

