തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നഗരസഭയിലെ ഭരണം ദുസ്സഹമാണെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Unable to walk without covering nose, Minister V Sivankutty against Thiruvananthapuram Municipality and R Sreelekha)
നഗരത്തിലെ മാലിന്യ നീക്കം വെറും ഫോട്ടോഷൂട്ടായി മാറിയിരിക്കുകയാണ്. ശാശ്വതമായ പരിഹാരമുണ്ടാക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. നഗരത്തിലെ ഭൂരിഭാഗം തെരുവ് വിളക്കുകളും കത്തുന്നില്ല. ഇത് ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നു. നഗരത്തിലെ കുടിവെള്ള ക്ഷാമത്തിൽ നഗരസഭയ്ക്ക് ഉത്തരവാദിത്തമില്ലെന്ന മേയറുടെ വാദം പരിഹാസ്യമാണെന്ന് മന്ത്രി പറഞ്ഞു.
പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. മുദ്രാവാക്യത്തിന് മുൻകൂർ പ്രാബല്യം ഉണ്ടോ എന്ന് അദ്ദേഹം പരിഹസിച്ചു. ഇരുവരും സർവീസിലിരുന്നപ്പോൾ എടുത്ത നടപടികൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത പദവികൾ വഹിച്ചവർ ഇത്തരത്തിൽ പെരുമാറുന്നത് സേനയ്ക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സൂര്യാഘാത സാധ്യത നിലനിൽക്കുന്നതിനാൽ തൊഴിലാളികളുടെ കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ ജോലി ഒഴിവാക്കണമെന്ന് സർക്കാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. പലയിടങ്ങളിലും തൊഴിലുടമകൾ ഈ നിർദ്ദേശം പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

