ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെയും സംഘടനകളെയും ‘ഭീകരവാദികളുടെ ബി-ടീം’ എന്ന് വിശേഷിപ്പിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളോട് മന്ത്രി മാപ്പ് പറയണമെന്നും, തന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.(Rahul Gandhi Demands Resignation And Apology From Education Minister Over Terrorist Remark)
“അധികാരത്തിന്റെ അഹങ്കാരത്തിൽ മുങ്ങിനിൽക്കുന്ന മോദി സർക്കാർ, തങ്ങളുടെ അവകാശങ്ങൾക്കും സുരക്ഷിതമായ ഭാവിക്കും വേണ്ടി സംസാരിക്കുന്ന വിദ്യാർത്ഥികളെ ഭീകരവാദികളെന്ന് വിളിക്കുന്നിടത്തേക്ക് എത്തിയിരിക്കുന്നു,” രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തന്നെ എത്രവേണമെങ്കിലും ആക്രമിച്ചോളൂ, എന്നാൽ വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെയും, വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നതുവരെയും താൻ ശബ്ദമുയർത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകർക്കെതിരെ മന്ത്രി നടത്തിയ പരാമർശമാണ് വിവാദമായത്. ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, തങ്ങളെ തള്ളിപ്പറഞ്ഞവർ ഭീകരവാദികളുടെ ബി-ടീമായി വേഷം മാറി വരികയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ പരാമർശത്തിനെതിരെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ രൂക്ഷമായി പ്രതികരിച്ചു. “ഞങ്ങളെ ഭീകരവാദികൾ എന്ന് വിളിക്കുന്ന മന്ത്രിയുടെ കൈകളിലാണ് 17-ലധികം വിദ്യാർത്ഥികളുടെ രക്തം പുരണ്ടിരിക്കുന്നത്,” ദിപ്കെ ആരോപിച്ചു. തങ്ങളുടെ ഭാവി തകർക്കുന്ന പരീക്ഷാ സംവിധാനത്തിനെതിരെ നാല് ദിവസമായി തുടരുന്ന പ്രതിഷേധം മന്ത്രി രാജിവെക്കുന്നതുവരെ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
Story Summary
Rahul Gandhi has demanded an immediate apology and resignation from Union Education Minister Dharmendra Pradhan following his controversial labeling of protesting student activists as a “B-team of terrorists.” The Education Minister’s remarks have escalated the ongoing Jantar Mantar protests, with CJP founder Abhijeet Dipke calling out the minister’s hypocrisy while maintaining that the demonstrations will persist until accountability for examination irregularities is ensured.

