തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ചർച്ചകളിൽ തനിക്ക് താൽപ്പര്യമില്ലെന്ന് കെ.സി. വേണുഗോപാൽ. തന്റെ താൽപ്പര്യമില്ലായ്മയെ ആർക്ക് വേണമെങ്കിലും എങ്ങനെയും വ്യാഖ്യാനിക്കാമെന്നും, ചർച്ച ചെയ്യുന്നവർ അത് തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.( Not interested in Chief Minister position talks, says KC Venugopal)
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ വിചിത്രമാണെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. മല്ലികാർജുൻ ഖർഗെയോട് വിശദീകരണം തേടിയ നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ നഗ്നമായ ചട്ടലംഘനമായിട്ടും കമ്മീഷൻ ക്ലീൻ ചീറ്റ് നൽകുകയാണ്. എന്നാൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉടൻ നടപടിയെടുക്കുന്നു.
കമ്മീഷണറെ ഇംപീച്ച് ചെയ്യുന്ന കാര്യങ്ങൾ പ്രതിപക്ഷം ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖർഗെയോട് വിശദീകരണം ചോദിച്ചപ്പോൾ മറുപടി നൽകാൻ വെറും 24 മണിക്കൂർ മാത്രമാണ് അനുവദിച്ചത്. അദ്ദേഹം തന്റെ പരാമർശങ്ങൾ തമിഴ്‌നാട്ടിൽ വെച്ച് തന്നെ വ്യക്തമാക്കിയതാണെന്നും വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്ന സംഭവത്തിൽ നൽകിയ പരാതിയിൽ കമ്മീഷൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

