തൃശൂർ: പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിക്കുകയും സഹോദരൻ ചികിത്സയിലാവുകയും ചെയ്ത തൃശൂർ കോടാലിയിലെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. വീടിനുള്ളിലെ ശുചിമുറിയിൽ നിന്നാണ് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികളും വനംവകുപ്പും കനത്ത ജാഗ്രതയിലാണ്.(Another snake found at the house of boy who died of a snakebite)
തുടർച്ചയായി പാമ്പുകളെ കണ്ടെത്തുന്ന സാഹചര്യത്തിൽ, നാട്ടുകാർ ചേർന്ന് ശുചിമുറിയുടെ തറയും വെള്ളം പുറത്തേക്ക് പോകുന്ന പൈപ്പുകളും പൊളിച്ച് പരിശോധന നടത്തി. കുട്ടിയെ കടിച്ച അതേ ഇനത്തിൽപ്പെട്ട ശംഖുവരയൻ പാമ്പുകളെ തന്നെയാണ് ഇതിനുമുമ്പ് നാല് തവണയും ഇവിടെ നിന്ന് പിടികൂടിയത്.
രണ്ടാമത്തെ പാമ്പിനെ കണ്ടെത്തിയപ്പോൾ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ വീടിന് ചുറ്റും തീയിട്ടിരുന്നു. വീടിനുള്ളിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഈ നടപടി. എന്നാൽ വീണ്ടും പാമ്പിനെ കണ്ടെത്തിയത് കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

