ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ (Ujjain) മുഹറം ഘോഷയാത്രയ്ക്കിടെ ക്രെയിൻ ഉപയോഗിച്ച് വായുവിൽ ഉയർത്തിയ വാൻ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു (Ujjain Muharram van explosion mid air). അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി, മൊബൈൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അശ്രദ്ധമായി അപകടം വരുത്തിവെച്ചതിനും അനുമതിയില്ലാതെ സ്റ്റണ്ട് നടത്തിയതിനും സംഘാടകർ ഉൾപ്പെടെ നാല് പേർക്കെതിരെ ഉജ്ജയിൻ പോലീസ് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തു.
മുഹറം ഘോഷയാത്രയ്ക്ക് കൂടുതൽ ദൃശ്യഭംഗി നൽകാനായി ഒരു മാരുതി വാൻ ക്രെയിൻ ഉപയോഗിച്ച് റോഡിന് മുകളിലായി വായുവിൽ ഉയർത്തുകയായിരുന്നു. വാനിൽ നിറച്ച പടക്കങ്ങൾക്കും മറ്റ് സ്ഫോടകവസ്തുക്കൾക്കും ഘോഷയാത്രയിലെ ഒരു ചടങ്ങെന്നോണം തീ കൊളുത്തിയപ്പോഴാണ് അപ്രതീക്ഷിതമായി വാൻ നിയന്ത്രണം വിട്ട് ആളിപ്പടർന്ന് പൊട്ടിത്തെറിച്ചത്. വായുവിൽ വെച്ച് വാൻ പൂർണ്ണമായി തകരുകയും അവശിഷ്ടങ്ങൾ താഴെ നിന്നിരുന്ന ജനക്കൂട്ടത്തിന് മുകളിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
വലിയൊരു അപകടമാണ് ഉണ്ടായതെങ്കിലും താഴെ നിന്നിരുന്ന ഭക്തരും ഘോഷയാത്രയിൽ പങ്കെടുത്തവരും തലനാരിഴയ്ക്കാണ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. വലിയ ജനക്കൂട്ടത്തിന് മുകളിൽ ഇത്തരമൊരു അപകടകരമായ സ്റ്റണ്ട് നടത്താൻ പോലീസോ പ്രാദേശിക ഭരണകൂടമോ അനുമതി നൽകിയിരുന്നില്ല.
#उज्जैन में मोहर्रम के दौरान क्रेन से आसमान में कार लटकाकर उसमें आतिशबाजी की गई. इस घटना का वीडियो अभी वायरल हो रहा है. आसमान में लगभग 40 फीट ऊपर कार में विस्फोट करना किसी अनहोनी को दावत देने जैसा था. अब इस मामले में पुलिस ने भी जांच शुरू कर दी है#Ujjain #Muharram #ViralVideo pic.twitter.com/vXwfYySj5q
— Journalist Ravendra kumar (@Chhotukingoffi1) June 25, 2026
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഖരാകുവ (Kharakua) പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം പ്രവർത്തിച്ചതിനാണ് നാല് പേർക്കെതിരെ കേസ്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്നും ഇത്തരം നിയമവിരുദ്ധമായ സ്റ്റണ്ടുകൾ അനുവദിക്കില്ലെന്നും ഉജ്ജയിൻ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

