Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeKeralaവാൽപ്പാറ ദുരന്തം: പ്രിയപ്പെട്ടവർക്ക് വിട നൽകാൻ നാട്, 9 പേരുടെയും സംസ്‍കാരം...

വാൽപ്പാറ ദുരന്തം: പ്രിയപ്പെട്ടവർക്ക് വിട നൽകാൻ നാട്, 9 പേരുടെയും സംസ്‍കാരം ഇന്ന്, രാവിലെ അമ്പലപ്പറമ്പ് സ്‌കൂളിൽ പൊതുദർശനം | Valparai tragedy

🎙️ Latest Podcast

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക്. ഇന്ന് രാവിലെ ഒൻപത് മണി മുതൽ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം നടക്കും. തുടർന്ന് വിവിധ സ്ഥലങ്ങളിലായി സംസ്കാര ചടങ്ങുകൾ നടക്കും.(Valparai tragedy, People to pay their respects to their loved ones)

തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പൊള്ളാച്ചി ആശുപത്രിയിൽ ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോടെ ആരംഭിച്ച പോസ്റ്റ്‌മോർട്ടം നടപടികൾ പുലർച്ചെ നാല് മണിയോടെയാണ് പൂർത്തിയായത്. തുടർന്ന് ഒൻപത് ആംബുലൻസുകളിലായി മൃതദേഹങ്ങൾ ഒരുമിച്ച് മലപ്പുറം പാങ്ങിലേക്ക് കൊണ്ടുവരികയായിരുന്നു.

പൊതുദർശനത്തിന് ശേഷം ഓരോരുത്തരുടെയും വീടുകളിലേക്കും നിശ്ചയിച്ച ഖബർസ്ഥാനുകളിലേക്കും മൃതദേഹങ്ങൾ കൊണ്ടുപോകും. പ്രധാനാധ്യാപിക പി. അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലെത്തിച്ച ശേഷം ഷൊർണ്ണൂരിൽ സംസ്കാരം നടത്തും. റംലത്ത്, സാജിത, ഷക്കീന എന്നിവരുടെ സംസ്‍കാരം പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

സുഹറ, മകൻ ഹിഷാം എന്നിവരുടേത് ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിലും, അബ്ദുൽ മജീദ്, ഭാര്യ റുഖിയ എന്നിവരുടേത് മാട്ടാത്ത് ഖബർസ്ഥാനിലും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്കാരം നടത്തുകയും ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 5.15-ഓടെയാണ് വാൽപ്പാറ ചുരം റോഡിലെ പതിമൂന്നാം വളവിൽ നിന്ന് വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. വാനിലുണ്ടായിരുന്ന 13 പേരിൽ ഒൻപത് പേർ മരിച്ചു.

പരിക്കേറ്റ മൂന്നുപേർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ ഉമ്മയായ ഷക്കീനയുടെ മരണം കുട്ടി ഇനിയും അറിഞ്ഞിട്ടില്ല എന്നത് നാടിന്റെ നൊമ്പരമായി തുടരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.