ന്യൂഡൽഹി: വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ആദ്യമായി ഫോണിൽ സംസാരിച്ചു. “നിങ്ങൾ ഇതറിയണമെന്നുണ്ട്, ഞങ്ങൾക്കെല്ലാം നിങ്ങളെ വലിയ ഇഷ്ടമാണ്,” എന്ന ഹൃദ്യമായ വാക്കുകളോടെയാണ് ട്രംപ് സംഭാഷണം അവസാനിപ്പിച്ചത്.(We All Love You, Trump in 40-minute phone call with PM Modi)
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലുണ്ടായ “ഗണ്യമായ പുരോഗതി” ഇരുനേതാക്കളും വിലയിരുത്തിയതായി യുഎസ് പ്രതിനിധി സെർജിയോ ഗോർ വ്യക്തമാക്കി. ഊർജ്ജ മേഖലയിലുൾപ്പെടെയുള്ള സുപ്രധാനമായ പല വലിയ കരാറുകളും വരും ദിവസങ്ങളിലും ആഴ്ചകളിലുമായി ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
40 മിനിറ്റ് നീണ്ട സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ട്രംപ് മോദിയെ വിശദീകരിച്ചു. ഈ വർഷം ഇത് മൂന്നാം തവണയാണ് ഇരുനേതാക്കളും സംസാരിക്കുന്നത്. തന്റെ സുഹൃത്തായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് കോൾ ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ‘X’-ൽ കുറിച്ചു. വിവിധ മേഖലകളിലെ നമ്മുടെ ഉഭയകക്ഷി സഹകരണത്തിലുണ്ടായ പുരോഗതി ഞങ്ങൾ വിലയിരുത്തി. സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്ത ഞങ്ങൾ, ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു, പ്രധാനമന്ത്രി കുറിച്ചു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മൂന്നുദിവസത്തെ വാഷിംഗ്ടൺ സന്ദർശനം പൂർത്തിയാക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഈ ഫോൺ കോൾ നടന്നത്. അടുത്ത മാസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും മറ്റ് സർക്കാർ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 2-ന് വ്യാപാര കരാറിനെക്കുറിച്ചും മാർച്ച് 24-ന് പശ്ചിമേഷ്യൻ വിഷയത്തെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് ട്രംപ് സ്ഥിരീകരിച്ചു.

