ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് നേരെ ബോംബ് ഭീഷണി (Trisha Krishnan, Bomb threat). ചെന്നൈ സിറ്റി പോലീസ് കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. താരത്തിന്റെ വീട്ടിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്.
ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ ചെന്നൈ പോലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (BDDS) തൃഷയുടെ വസതിയിൽ കുതിച്ചെത്തി. ഡോഗ് സ്ക്വാഡിന്റെയും അത്യാധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ വീടിന്റെ മുക്കും മൂലയും പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത് രണ്ടാം തവണയാണ് തൃഷയുടെ വീടിന് നേരെ ഇത്തരം വ്യാജ ഭീഷണികൾ ഉണ്ടാകുന്നത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
സിറ്റി പോലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. ഇമെയിൽ അയച്ച വ്യക്തിയുടെ ഐപി (IP) അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. തെറ്റായ വിവരം നൽകി പരിഭ്രാന്തി പരത്തിയതിനും ക്രിമിനൽ ഭീഷണി മുഴക്കിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്.
ഈ വർഷം ആദ്യം നടൻമാരായ രജനീകാന്ത്, ധനുഷ് എന്നിവരുടെ വീടുകൾക്കും സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ഇത്തരം വികൃതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ ഇന്റർനെറ്റ് സേവന ദാതാക്കളുടെ സഹായം പോലീസ് തേടിയിട്ടുണ്ട്.
Story Summary: A fake bomb threat was sent via email to actress Trisha Krishnan’s residence in Teynampet, Chennai. Following a thorough search by the bomb squad and sniffer dogs, the police confirmed it was a hoax. The Cyber Crime cell is currently investigating the IP address to track down the culprit.

