വാഷിംഗ്ടൺ: ലിയോ പതിനാലാമൻ മാർപാപ്പയ്‌ക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാഷ്ട്രീയക്കാരനാകാനല്ല, മറിച്ച് ഒരു മാർപാപ്പയാകാനാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. അമേരിക്കയുടെ സൈനിക നീക്കങ്ങളെയും വിദേശനയങ്ങളെയും മാർപാപ്പ വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.(Pope Leo should use common sense, criticizes Trump)
താൻ വൈറ്റ് ഹൗസിലുള്ളത് കൊണ്ടാണ് ലിയോയ്ക്ക് വത്തിക്കാനിൽ മാർപാപ്പയായി ഇരിക്കാൻ കഴിയുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. “ഞാൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ, ലിയോ വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ല. ഒരു അമേരിക്കക്കാരനായതുകൊണ്ട് മാത്രമാണ് സഭ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. എന്നോട് നന്ദിയുള്ളവനായിരിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്,” ട്രംപ് പറഞ്ഞു.
അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വെനിസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തിയ സൈനിക നീക്കം ഭയാനകമാണെന്ന് കരുതുന്ന ഒരു മാർപാപ്പയെ തനിക്ക് ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന് ആണവായുധം ഉണ്ടാകുന്നത് ശരിയാണെന്ന് കരുതുന്ന പോപ്പിന്റെ നിലപാടിനോട് യോജിക്കാനാവില്ല. മാർപാപ്പ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് നിർത്തണമെന്നും സാമാന്യബുദ്ധി ഉപയോഗിച്ച് കാര്യങ്ങളെ കാണണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കുമെതിരെ മാർപാപ്പ നടത്തിയ സമാധാന ആഹ്വാനങ്ങളാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

