തിരുവനന്തപുരം : കേരളത്തിന്റെ വിധി നിർണ്ണയിക്കുന്ന വോട്ടെടുപ്പ് പുരോഗമിക്കവെ, പ്രമുഖ സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും വിവിധയിടങ്ങളിൽ വോട്ട് രേഖപ്പെടുത്തി. മികച്ച പോളിംഗാണ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തിയത്. അന്തിക്കാട് ഹൈസ്കൂളിലെ 41-ാം നമ്പർ ബൂത്തിലെത്തിയാണ് റവന്യൂ മന്ത്രി കെ രാജൻ വോട്ട് രേഖപ്പെടുത്തിയത്. ഡോ. എം.കെ. മുനീർ കോഴിക്കോട് വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിൽ രാവിലെ ഏഴ് മണിക്ക് തന്നെ വോട്ട് ചെയ്തു.(Kerala Assembly elections, Leaders including the Chief Minister cast their votes)
സി.പി. ജോൺ തിരുവനന്തപുരം സെൻട്രലിൽ കുടുംബത്തോടൊപ്പം വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും കുടുംബവും കാഞ്ഞിരംപാറ ഗവ. എൽപി സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ റെക്കോർഡ് പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ മലയാളത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ വൻതോതിൽ വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടെടുപ്പിലെ റെക്കോർഡ് പങ്കാളിത്തം കേരളത്തിന്റെ ജനാധിപത്യ മനോഭാവത്തിന് പുതിയ ഊർജ്ജം പകരുമെന്ന് അദ്ദേഹം കുറിച്ചു. സംസ്ഥാനത്തെ യുവജനങ്ങളും സ്ത്രീകളും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ സജീവമായി മുന്നോട്ട് വരണമെന്നും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പ്രത്യേകം അഭ്യർത്ഥിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി ഓട്ടുപാറ വില്ലേജ് ഓഫീസിലും, യുഡിഎഫ് സ്ഥാനാർത്ഥി പി.എൻ. വൈശാഖ് വടക്കാഞ്ചേരി ഗവ. ഗേൾസ് എൽപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീൻ പനങ്ങാട്ടുകര ഗവ. എൽപി സ്കൂളിലെത്തി വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി വർഗീസ് മാമൻ തിരുവല്ല റെജിനാമുണ്ടി സ്കൂളിലെ ബൂത്തിലാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി വിജയം ഉറപ്പാക്കാനുള്ള അവസാനവട്ട പ്രവർത്തനങ്ങൾക്കായി ബൂത്തുകളിലേക്ക് തിരിച്ചു.
പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വികസന തുടർച്ചയെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായിലെ ആർ സി അമല സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കുമൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ വോട്ടെടുപ്പാണിത്. സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് ഒരിടവേള ഉണ്ടാകാൻ പാടില്ല. അത് തുടരാൻ എൽഡിഎഫ് ഭരണത്തിന് തുടർച്ചയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളത്തിൽ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്‌പോളിങ് നടപടികൾ ബൂത്തുകളിൽ പൂർത്തിയായിരുന്നു. പല മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകൾ തകരാറിൽ ആവുകയും ചെയ്തിരുന്നു.
പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കര ഡയറ്റിലെ 94-ാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ട് ചെയ്തു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ സുരേഷ് ഗോപിയെ കാണാൻ ബൂത്തിലെത്തിയിരുന്നു. നാട്ടിക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപി കുടുംബത്തോടൊപ്പം ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മോഹൻലാൽ നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂളിലെ 36-ാം നമ്പർ ബൂത്തിൽ രാവിലെ തന്നെ എത്തി വോട്ട് ചെയ്തു. വോട്ടർമാർക്കൊപ്പം ക്യൂ നിന്നാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.
വരും മണിക്കൂറുകളിൽ കൂടുതൽ സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖർ വിവിധ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തും. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സ്ഥാനാർത്ഥികൾ: 883 പേർ, ആകെ പോളിങ് ബൂത്തുകൾ: 30,495, പ്രശ്നബാധിത ബൂത്തുകൾ: 2,040, 1.46 ലക്ഷം ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ചുമതല എന്നിങ്ങനെയാണ് നില.
പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷയ്ക്കായി 160 കമ്പനി കേന്ദ്രസേനയെ നിയോഗിച്ചു. കൂടാതെ കേരള പൊലീസും സ്പെഷ്യൽ പൊലീസും ഉൾപ്പെടെ 76,000 സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഇന്നലെ മുതൽ കർശന പരിശോധന തുടരുകയാണ്. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി നാല് വടക്കൻ ജില്ലകളിൽ പടക്ക കടകൾ അടച്ചിടാൻ ജില്ലാ ഭരണകൂടങ്ങൾ ഉത്തരവിട്ടു. വെള്ളിയാഴ്ച വരെ നിയന്ത്രണം തുടരണമെന്നാണ് നിർദ്ദേശം.
കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. 126 സീറ്റുകളിലായി 722 സ്ഥാനാർത്ഥികളാണ് അസമിൽ ജനവിധി തേടുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. 30 മണ്ഡലങ്ങളിലായി 294 സ്ഥാനാർത്ഥികൾ പുതുച്ചേരിയിൽ മത്സരരംഗത്തുണ്ട്. എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് പുതുച്ചേരി സാക്ഷ്യം വഹിക്കുന്നത്

