അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (RINL – വൈസാഗ് സ്റ്റീൽ പ്ലാന്റ്) ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം (Vizag Steel Plant Fire Accident). തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം.
ഫാക്ടറിയിലെ പതിവ് പ്രവർത്തനങ്ങൾക്കിടയിൽ ആയിരക്കണക്കിന് ഡിഗ്രി ചൂടിൽ ഉരുകിയ ദ്രാവക രൂപത്തിലുള്ള സ്റ്റീൽ കൊണ്ടുപോകുകയായിരുന്ന കൂറ്റൻ പാത്രം പെട്ടെന്ന് തകരാറിലാവുകയും, വൻതോതിൽ ഉരുകിയ ലോഹം താഴെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ മേലേക്ക് മറിയുകയുമായിരുന്നു. ലോഹം വീണതിനെത്തുടർന്ന് നിമിഷങ്ങൾക്കകം പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. കടുത്ത ചൂടും പുകയും വിഷവാതകവും കാരണം ഫാക്ടറിക്കുള്ളിൽ കുടുങ്ങിപ്പോയതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കി. എമർജൻസി റസ്‌ക്യൂ ടീമും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണയ്ക്കാനും തൊഴിലാളികളെ രക്ഷപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തിയത്.
പ്ലാന്റിൽ നിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായി ട്രേഡ് യൂണിയൻ വൃത്തങ്ങൾ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും മാനേജ്‌മെന്റിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കടുത്ത ഞെട്ടൽ രേഖപ്പെടുത്തുകയും പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് അടിയന്തര നിർദ്ദേശം നൽകുകയും ചെയ്തു. ഫാക്ടറിയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Summary: A catastrophic fire at the Rashtriya Ispat Nigam Limited (RINL) steel plant in Andhra Pradesh on Monday afternoon led to the tragic deaths of nine workers and left several others critically injured. The industrial accident occurred around 4:30 PM in the Continuous Casting Department under the Steel Melting Shop zone, when a ladle carrying thousands of degrees of molten metal malfunctioned, spilling liquid steel directly onto the workers below. The spill triggered a massive blaze and filled the unit with thick smoke, trapping the personnel inside.

