ന്യൂഡൽഹി: ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ വൻ വിള്ളൽ. പാർട്ടിയുടെ 28 ലോക്സഭാംഗങ്ങളിൽ 20 പേരും തൃണമൂൽ ബന്ധം ഉപേക്ഷിച്ച് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേരാൻ സന്നദ്ധത അറിയിച്ചു. മുതിർന്ന നേതാവ് കക്കോലി ഘോഷ് ദസ്തീദാറിന്റെ നേതൃത്വത്തിൽ വിമത എംപിമാർ ലോക്സഭ സ്പീക്കർക്ക് ഇത് സംബന്ധിച്ച കത്ത് കൈമാറി.(TMC faces massive split as 20 MPs decide to join NDA)
കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ വെച്ച് നടന്ന രഹസ്യ കൂടിക്കാഴ്ചയിലാണ് വിമത എംപിമാർ നിർണ്ണായക തീരുമാനമെടുത്തത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ബംഗാളിന്റെ വികസനം ലക്ഷ്യമിട്ടാണ് എൻഡിഎയെ പിന്തുണയ്ക്കുന്നതെന്ന് വിമത എംപി ശർമിള സർക്കാർ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ നേതൃത്വത്തിന്റെ പ്രവർത്തനശൈലിയിൽ കടുത്ത അതൃപ്തിയുണ്ടെന്നും ഇവർ വ്യക്തമാക്കി.
‘ഇന്ത്യ’ മുന്നണി യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജിയും അഭിഷേക് ബാനർജിയും ഡൽഹിയിലുള്ളപ്പോഴാണ് പാർട്ടിയിലെ ഭൂരിഭാഗം എംപിമാരും കൂറുമാറാൻ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ പുകയുന്ന അതൃപ്തിയാണ് ഇപ്പോൾ ദേശീയ തലത്തിലേക്ക് പടർന്നത്. നേരത്തെ, നിയമസഭയിലും തൃണമൂൽ എംഎൽഎമാർ മമതയുടെ തീരുമാനത്തെ തള്ളി സ്വന്തം ഗ്രൂപ്പുണ്ടാക്കിയിരുന്നു.
ലോക്സഭയിലെ ആകെയുള്ള 28 അംഗങ്ങളിൽ 20 പേർ വിമത പക്ഷത്തേക്ക് മാറിയതോടെ, കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ നിന്ന് ഇവർക്ക് രക്ഷപ്പെടാൻ സാധിക്കും. ഇത് പാർലമെന്റിൽ തൃണമൂൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുകയും ബിജെപിക്ക് വലിയ മുൻതൂക്കം നൽകുകയും ചെയ്യും. ഇതിനിടെ, രാജ്യസഭാംഗവും മുതിർന്ന നേതാവുമായ സുഖേന്ദു ശേഖർ റോയ് പാർട്ടി പദവികളിൽ നിന്നും രാജ്യസഭാംഗത്വത്തിൽ നിന്നും രാജിവെച്ചത് തൃണമൂലിന് മറ്റൊരു കനത്ത ആഘാതമായി. അഴിമതിയും ഭരണ പരാജയവും ആരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്.
Story Summary
The Trinamool Congress is facing a major internal collapse as 20 out of its 28 Lok Sabha MPs have announced plans to join the NDA, effectively crippling the party’s presence in Parliament. This revolt, led by Kakoli Ghosh Dastidar, follows a humiliating assembly election defeat and the resignation of senior Rajya Sabha MP Sukhendu Sekhar Roy.

