Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026ഇന്ന് കേരളം വിധിയെഴുതുന്ന ദിനം: വോട്ടെടുപ്പ് ആരംഭിച്ചു, വോട്ടർമാരുടെ നീണ്ട നിര,...

ഇന്ന് കേരളം വിധിയെഴുതുന്ന ദിനം: വോട്ടെടുപ്പ് ആരംഭിച്ചു, വോട്ടർമാരുടെ നീണ്ട നിര, നേരത്തേയെത്തി പ്രമുഖരും സ്ഥാനാർത്ഥികളും, പലയിടങ്ങളിലും മെഷീൻ തകരാർ | Assembly election

🎙️ Latest Podcast

തിരുവനന്തപുരം : നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളത്തിൽ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്‌പോളിങ് നടപടികൾ ബൂത്തുകളിൽ പൂർത്തിയായിരുന്നു. പല മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകൾ തകരാറിൽ ആവുകയും ചെയ്തിരുന്നു.(Today is the day when Kerala will decide its fate, Voting has begun for Assembly election )

പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കര ഡയറ്റിലെ 94-ാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ട് ചെയ്തു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ സുരേഷ് ഗോപിയെ കാണാൻ ബൂത്തിലെത്തിയിരുന്നു. നാട്ടിക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപി കുടുംബത്തോടൊപ്പം ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മോഹൻലാൽ നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂളിലെ 36-ാം നമ്പർ ബൂത്തിൽ രാവിലെ തന്നെ എത്തി വോട്ട് ചെയ്തു. വോട്ടർമാർക്കൊപ്പം ക്യൂ നിന്നാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.

വരും മണിക്കൂറുകളിൽ കൂടുതൽ സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖർ വിവിധ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തും. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സ്ഥാനാർത്ഥികൾ: 883 പേർ, ആകെ പോളിങ് ബൂത്തുകൾ: 30,495, പ്രശ്നബാധിത ബൂത്തുകൾ: 2,040, 1.46 ലക്ഷം ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ചുമതല എന്നിങ്ങനെയാണ് നില.

പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷയ്ക്കായി 160 കമ്പനി കേന്ദ്രസേനയെ നിയോഗിച്ചു. കൂടാതെ കേരള പൊലീസും സ്പെഷ്യൽ പൊലീസും ഉൾപ്പെടെ 76,000 സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഇന്നലെ മുതൽ കർശന പരിശോധന തുടരുകയാണ്. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി നാല് വടക്കൻ ജില്ലകളിൽ പടക്ക കടകൾ അടച്ചിടാൻ ജില്ലാ ഭരണകൂടങ്ങൾ ഉത്തരവിട്ടു. വെള്ളിയാഴ്ച വരെ നിയന്ത്രണം തുടരണമെന്നാണ് നിർദ്ദേശം.

കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. 126 സീറ്റുകളിലായി 722 സ്ഥാനാർത്ഥികളാണ് അസമിൽ ജനവിധി തേടുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. 30 മണ്ഡലങ്ങളിലായി 294 സ്ഥാനാർത്ഥികൾ പുതുച്ചേരിയിൽ മത്സരരംഗത്തുണ്ട്. എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് പുതുച്ചേരി സാക്ഷ്യം വഹിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.