കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ കുറച്ച് സമയം മാത്രം ബാക്കിനിൽക്കെ കൊട്ടാരക്കര മണ്ഡലത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ കനക്കുന്നു. ദീർഘകാലം സിപിഎമ്മിനൊപ്പമുണ്ടായിരുന്ന ഐഷ പോറ്റിയെ വിമർശിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് മറുപടിയുമായി അവർ രംഗത്തെത്തി.(Aisha Potty and KN Balagopal against Each other about leaving the party)
വാക്കിന് വിലയുള്ള സമൂഹമാണ് നമ്മുടേതെന്നും സ്വന്തം കാര്യത്തിനായി പോയ ആളെ പിന്തുണയ്ക്കില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കാലുമാറ്റം കോൺഗ്രസുകാരും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിട്ട് പി. സരിൻ സിപിഎമ്മിൽ വന്നപ്പോൾ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഐഷ പോറ്റി ചോദിച്ചു. സിപിഎം വിടുമ്പോൾ മാത്രം ‘വർഗ്ഗവഞ്ചന’ എന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് അവർ കുറ്റപ്പെടുത്തി. താൻ പാർട്ടിയിൽ നേരിട്ടത് കടുത്ത അവഗണനയാണെന്നും തെറ്റുതിരുത്തലുകൾ നടക്കാത്ത, പൊളിഞ്ഞു വീഴാറായ ഒരിടത്ത് ആരെങ്കിലും തുടരുമോ എന്നും അവർ ചോദിച്ചു.

