കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേടുകളോ അഴിമതിയോ നടന്നതായി കണ്ടെത്താനായില്ലെന്ന് വിജിലൻസ്. സംഭവത്തിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിക്ക് കൈമാറും.(Sabarimala flagpole reconstruction, Vigilance says there is no evidence to file a case for irregularities)
കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ആകെ 412 ഗ്രാം സ്വർണ്ണമാണ് സംഭാവനയായി ലഭിച്ചത്. ഈ സ്വർണ്ണം മുഴുവൻ വാജിവാഹനം, അഷ്ടദിക് പാലകർ എന്നിവയുടെ നിർമ്മാണത്തിനായി കൃത്യമായി ഉപയോഗിച്ചിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.
കൊടിമര പുനർനിർമ്മാണത്തിനായി 27 പേരാണ് പ്രധാനമായും സംഭാവനകൾ നൽകിയത്. ഇതിൽ മോഹൻലാൽ, സുരേഷ് ഗോപി, പ്രിയദർശൻ, ഷാജി കൈലാസ്, രഞ്ജി പണിക്കർ തുടങ്ങിയവരും ഉൾപ്പെടുന്നു.

