തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ തന്റെ വിവാദ പരാമർശത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാതെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ. മുസ്ലീം ലീഗ് മതേതര പാർട്ടിയാണെങ്കിൽ താനും മതേതരവാദിയാണെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(If the Muslim League is secular, then I am also secular, says B Gopalakrishnan)
താൻ നടത്തിയ പരാമർശങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിനെയും എൽഡിഎഫിനെയും ഒരേപോലെ കടന്നാക്രമിച്ചുകൊണ്ടാണ് ഗോപാലകൃഷ്ണൻ തന്റെ നിലപാട് വിശദീകരിച്ചത്.
മതേതരത്വത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കാൻ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളെ അദ്ദേഹം ഉദാഹരിച്ചു. ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന വി.ഡി. സതീശനും കോൺഗ്രസും മതേതരവാദികളാണെങ്കിൽ താനും മതേതരവാദിയാണ്. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി വി.ഡി. സതീശന് എന്ത് ‘ഡീൽ’ ആണുള്ളതെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എൽഡിഎഫ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണ്. പോപ്പുലർ ഫ്രണ്ടിനും എൻഡിഎഫിനും കേരളത്തിൽ പ്രവർത്തിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

