ലഖ്നൗവിൽ 69-കാരിയായ ഭർതൃമാതാവിനെ മരുമകളും കാമുകനും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി (Woman Kills Mother-In-Law Lucknow). നിഷാത്ഗഞ്ചിലെ വീട്ടിൽ ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തിയ നിർമ്മലാ ദേവിയുടെ കഴുത്തിൽ മുറിവുകളുണ്ടായിരുന്നു. സംഭവത്തിൽ മരുമകൾ രഞ്ജനയെയും ഇവരുടെ വീട്ടിലെ വാടകക്കാരനായ രാജനെയും പോലീസ് അറസ്റ്റ് ചെയ്തു.
നിർമ്മലയുടെ മകൻ ത്രിദേശ് ജോലിക്ക് പോയ സമയത്താണ് രഞ്ജനയും രാജനും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ത്രിദേശ് വീട്ടിലില്ലാത്ത നേരത്ത് രഞ്ജനയും രാജനും തമ്മിൽ കാണുന്നതിനെ നിർമ്മല ശക്തമായി എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. രഞ്ജനയുടെ 14 വയസ്സുകാരനായ മകൻ ആദിത്യനാണ് മുറിക്കുള്ളിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കുട്ടി വിവരമറിയിച്ചതിനെത്തുടർന്ന് ത്രിദേശ് വീട്ടിലെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ത്രിദേശിന്റെ വീട്ടിലെ മുകൾ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാജൻ. താമസമാരംഭിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ഇത് വീട്ടിൽ നിരന്തരമായ കലഹങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതിനിടെ, സംഭവത്തിന് മൂന്ന് ദിവസം മുമ്പ് നിർമ്മല രഞ്ജനയുമായി വഴക്കിടുകയും ഇനി മുതൽ സ്വന്തമായി ആഹാരം പാകം ചെയ്ത് കഴിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് നിർമ്മലയെ വഴിയിൽ നിന്ന് ഒഴിവാക്കാൻ ഇവർ തീരുമാനിച്ചത്.
കൊലപാതകത്തിന് മുന്നോടിയായി പ്രതികൾ വീട്ടിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കിയിരുന്നു. നിർമ്മലയെ സാരി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഇവരുടെ ആഭരണങ്ങൾ മോഷ്ടിച്ച് ഒളിപ്പിച്ചു വെച്ചു. ഫൊറൻസിക് ടീമും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. പോലീസ് ചോദ്യം ചെയ്യലിൽ രാജൻ കുറ്റം സമ്മതിച്ചതായാണ് വിവരം.
Summary
A 69-year-old woman, Nirmala Devi, was choked to death in Lucknow by her daughter-in-law Ranjana and her lover Rajan, who was a tenant in their house. The motive behind the murder was Nirmala’s opposition to their extramarital affair. Both suspects have been arrested after police investigation and forensic evidence linked them to the crime.

