കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനില കണക്കിലെടുത്ത് സംസ്ഥാനത്തെ 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്.(Heatwave in Kerala, Yellow alert, caution issued in 11 districts)
ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളൊഴികെ മിക്കയിടങ്ങളിലും അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. കടുത്ത ചൂട് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ഇതിനനുസരിച്ച് ക്രമീകരിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം. ഒആർഎസ് ലായനി, സംഭാരം എന്നിവ ഉപയോഗിക്കുക.
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ പാദരക്ഷകളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സ്കൂളുകളിൽ കുട്ടികൾക്ക് കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. ഉച്ചസമയത്തെ അസംബ്ലികളും വിനോദയാത്രകളും ഒഴിവാക്കണം. മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തണം. കാട്ടുതീ പടരാതിരിക്കാൻ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടരുത്. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും തണലും ജലലഭ്യതയും ഉറപ്പാക്കണം.

