ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ നിന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും, അതിനുശേഷം തലസ്ഥാനമായ ടെഹ്റാനിൽ കാറിൽ നിരന്തരം യാത്ര ചെയ്താണ് ജീവൻ നിലനിർത്തുന്നതെന്നും ഇറാനിയൻ മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.(Iran Foreign Minister Abbas Araghchi Reveals Survival)
ഖമേനി ഉൾപ്പെടെയുള്ള ഇറാനിലെ ഉന്നത നേതാക്കൾ യോഗം ചേർന്ന സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്രായേലിനും യു.എസിനും ലഭിച്ചിരുന്നുവെന്ന് അരാഗ്ചി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അത് ഉടനടി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ ഖൊമേനിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹിജാസിയുടെ ഓഫീസടക്കം തകർന്നു. തുടർച്ചയായ മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായത്. അതിലൊന്ന് തൊട്ടടുത്ത കെട്ടിടത്തിലാണ് പതിച്ചതെന്നും കൂടെയുണ്ടായിരുന്ന ഹിജാസിയുടെ കൈകളിൽ പിടിച്ച് അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
പരമോന്നത നേതാവ് കൊല്ലപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ‘കോഡ് 110’ എന്ന പേരിൽ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നു. ഇറാനിലെ ആണവനിലയങ്ങളോ എണ്ണപ്പാടങ്ങളോ ആക്രമിക്കപ്പെട്ടാൽ പശ്ചിമേഷ്യയിലെ യു.എസ്, ഇസ്രായേൽ കേന്ദ്രങ്ങൾ തകർക്കുമെന്നും മേഖലയിൽ നിന്ന് ആർക്കും എണ്ണ വിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുമെന്നും അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പരമോന്നത നേതാവായി ഖൊമേനിയുടെ മകൻ മൊജ്തബ ഖമേനിയെ നിയമിച്ചത് ഭരണകൂടത്തിന്റെ നയങ്ങളിൽ മാറ്റമില്ലെന്ന സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
Story Summary
Iranian Foreign Minister Abbas Araghchi revealed in a recent interview that he survived the joint US-Israeli airstrike that killed Supreme Leader Ali Khamenei after being pulled from the building’s rubble. He acknowledged a major security breach regarding the location of top officials, while warning that any attacks on Iran’s nuclear or oil infrastructure would trigger severe retaliation against regional targets and US bases.


