കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ദേശീയപാത വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ഉദ്ഘാടനങ്ങളും പ്രതിഷേധ റോഡ് ഷോകളും സംഘടിപ്പിച്ച് എൽഡിഎഫ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഔദ്യോഗിക ചടങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് രാഷ്ട്രീയ പോരിന് വഴിവെച്ചത്.(Minister PA Mohammed Riyas’s road show has begun, LDF intensifies protests)
ദേശീയപാതയുടെ വെങ്ങളം – രാമനാട്ടുകര റീച്ചിലൂടെയാണ് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയത്. കേരളം നൽകിയ 5,600 കോടി രൂപയുടെ വിഹിതവും സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നതിന് തൊട്ടുമുമ്പ് കാസർകോട് നുള്ളിപ്പാടിയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ദേശീയപാതയുടെ ഒന്നാം റീച്ച് നാട മുറിച്ച് ജനകീയമായി ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ച മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവരും കൊച്ചിയിലെ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. അവസാന നിമിഷം മാത്രം അറിയിപ്പ് നൽകിയതും വകുപ്പ് മന്ത്രിയെ ഒഴിവാക്കിയതും ജനാധിപത്യവിരുദ്ധമാണെന്ന് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു.

