കൊച്ചി: കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യങ്ങൾ നടപ്പിലാക്കിയത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.(It was the NDA government that made Kerala ‘Keralm’, says PM Modi )
‘കേരള’ എന്ന ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കേരളത്തെ കേരളം എന്നാക്കി മാറ്റിയത് എൻഡിഎ സർക്കാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊച്ചിയിലെ ധീവരസഭ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ സംസാരിക്കവെ, കേരളത്തിന്റെ സാമൂഹിക പരിവർത്തന ചരിത്രത്തെയും തീരദേശ ജനതയുടെ കരുത്തിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വാനോളം പുകഴ്ത്തി. കൊച്ചി സാമൂഹിക പരിവർത്തനത്തിന്റെ നാടാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പണ്ഡിറ്റ് കറുപ്പനെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. കേരളം കണ്ട മഹാപ്രളയത്തിന്റെ സമയത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി ദുരന്തമുഖത്തേക്ക് ഇറങ്ങിയ മത്സ്യത്തൊഴിലാളികളുടെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ ഇന്ത്യയുടെ സമുദ്രാതിർത്തി കാക്കുന്ന സൈനികരെപ്പോലെ തന്നെ പ്രാധാന്യമുള്ളവരാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളി മേഖലയുടെ പുരോഗതിക്കായി നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷ ഉറപ്പാക്കാൻ ആധുനിക സാങ്കേതിക വിദ്യ ലഭ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി, മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും പങ്കെടുക്കും. ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയമായി ഏറെ ഉറ്റുനോക്കപ്പെടുന്നു.
ബിജെപി, കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നെങ്കിലും ഭരണകക്ഷിയായ സിപിഎം നേതാക്കൾ പരിപാടി ബഹിഷ്കരിച്ചു. കലൂർ സ്റ്റേഡിയം പരിസരത്ത് പ്രധാനമന്ത്രിയുടെ ആവേശകരമായ റോഡ് ഷോ നടക്കും. കലൂർ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2:30-ഓടെ കൊച്ചിയിലെ പരിപാടികൾ പൂർത്തിയാക്കി പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് തിരിക്കും.

