കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ സ്ഥാപിച്ച വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കൊച്ചി കോർപ്പറേഷൻ നീക്കം ചെയ്തു. മെട്രോ പില്ലറുകൾക്ക് താഴെ ഉൾപ്പെടെ സ്ഥാപിച്ചിരുന്ന അനധികൃത ബോർഡുകളാണ് എടുത്തുമാറ്റിയത്. പാതയോരങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചാണ് നടപടിയെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.(Kochi Corporation removes flex boards of PM Modi’s program)
ദേശീയപാത 66-ന്റെ ഉൾപ്പെടെയുള്ള ഉദ്ഘാടന ചടങ്ങ് പൂർണ്ണമായും ബഹിഷ്കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്.
ക്ഷണം ലഭിച്ചിരുന്ന മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇന്നലെ മാത്രമാണ് അറിയിപ്പ് ലഭിച്ചതെന്ന് എം.ബി. രാജേഷും, പങ്കെടുക്കാനാവില്ലെന്ന് കെ. കൃഷ്ണൻകുട്ടിയും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും.
സർക്കാർ നിലപാടിനെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയെ ദിവസങ്ങൾക്ക് മുമ്പേ ക്ഷണിച്ചിട്ടുള്ളതാണ്. മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ പങ്കെടുക്കണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാം. അനാവശ്യ വിവാദമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

