തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തെച്ചൊല്ലി തിരുവനന്തപുരം നഗരസഭയും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപങ്ങൾക്കിടയിൽ നഗരസഭയിലെ പത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി.(Attukal Pongala garbage removal, Health inspectors transferred amid controversy)
ഭരണസൗകര്യാർത്ഥമുള്ള നടപടിയാണിതെന്നാണ് നഗരസഭയുടെ വിശദീകരണം. മാലിന്യം പൂർണ്ണമായും നീക്കം ചെയ്തില്ലെന്ന് ആരോപിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയതോടെയാണ് വിവാദം പുകഞ്ഞത്. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ശുചീകരണത്തിലെ പാളിച്ചയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്നാണ് മേയർ വി.വി. രാജേഷ് പറഞ്ഞത്.

