തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഞായറാഴ്ച ഡൽഹിയിലേക്ക് തിരിക്കും. എ.ഐ.സി.സി നേതൃത്വവുമായി നടത്തുന്ന ചർച്ചയിൽ സിറ്റിംഗ് എം.എൽ.എമാരുടെയും തർക്കമില്ലാത്ത മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകും.(MLAs will contest in 20 sitting seats in Assembly Elections, VD Satheesan and Sunny Joseph to visit Delhi)
പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെയുള്ള 20 സിറ്റിംഗ് സീറ്റുകളിലും നിലവിലെ എം.എൽ.എമാരെത്തന്നെ മത്സരിപ്പിക്കാനാണ് പ്രാഥമിക ധാരണ. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ എന്നിവർ മത്സരിക്കുമെന്ന കാര്യത്തിൽ ഏകദേശ തീരുമാനമായിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ ഒ.ജെ. ജനീഷ് സ്ഥാനാർത്ഥിയായേക്കും.
11 സീറ്റുകൾ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ പട്ടിക 6 ആയി ചുരുക്കാൻ എ.ഐ.സി.സി നിർദ്ദേശിച്ചു. ആദ്യം 40 പേരുടെ പട്ടിക നൽകിയെങ്കിലും പിന്നീട് അത് 12 ആക്കി ചുരുക്കിയിരുന്നു. എന്നാൽ ഇനിയും കുറയ്ക്കണമെന്നാണ് നിർദ്ദേശം. യൂത്ത് കോൺഗ്രസ് നിർദ്ദേശിച്ച പ്രധാന പേരുകൾ, ആറന്മുള: അബിൻ, വർക്കി, നാദാപുരം: കെ.എം. അഭിജിത്ത്, തളിപ്പറമ്പ്: അബ്ദുൽ റഷീദ്, ചെങ്ങന്നൂർ: ബിനു ചുള്ളിയിൽ, കായംകുളം: അരിത ബാബു, ചാത്തന്നൂർ: ചൈത്ര തമ്പാൻ / വിഷ്ണു സുനിൽ പന്തളം എന്നിങ്ങനെയാണ്.
പാലക്കാട്ടേക്ക് കെ.എസ്. ജയഘോഷിനെയും ഒറ്റപ്പാലത്തേക്ക് ഒ.കെ. ഫാറൂഖിനെയുമാണ് യൂത്ത് കോൺഗ്രസ് നിർദ്ദേശിച്ചിരിക്കുന്നത്. അർഹരായവരെ ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം വരും ദിവസങ്ങളിൽ തന്നെ ആദ്യഘട്ട പട്ടിക പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

