ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് നൽകിയ പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജാമ്യം നിഷേധിച്ച സുപ്രീം കോടതിയുടെ തന്നെ മുൻ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് ഇന്ന് തങ്ങളുടെ ചേമ്പറിലിരുന്നാണ് ഹർജി പരിഗണിക്കുക.(Delhi riots conspiracy case, Umar Khalid’s review petition in Supreme Court today )
യു.എ.പി.എ ചുമത്തപ്പെട്ട് കഴിഞ്ഞ നാല് വർഷത്തോളമായി വിചാരണാ തടവുകാരനായി ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. കഴിഞ്ഞ ജനുവരി 5-നാണ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. ഈ ഉത്തരവിൽ പിഴവുകളുണ്ടെന്നും അത് പുനഃപരിശോധിക്കണമെന്നുമാണ് പുതിയ ഹർജിയിലെ ആവശ്യം.
നേരത്തെ വിചാരണ കോടതിയും ഡൽഹി ഹൈക്കോടതിയും ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതിയും തള്ളിയതോടെയാണ് നിയമപരമായ അവസാന പടികളിലൊന്നായ പുനഃപരിശോധനാ ഹർജിയിലേക്ക് അദ്ദേഹം നീങ്ങിയത്.

