തിരുവനന്തപുരം: ശബരിമലയിലെ കൊടിമരം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ സിനിമാ താരങ്ങളായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണ്ണം സംഭാവന നൽകിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലൻസ് പ്രത്യേക സംഘം താരങ്ങളിൽ നിന്ന് ചോദിച്ചറിഞ്ഞത്.(Sabarimala flagpole reconstruction case, Vigilance records statements of Mohanlal and Dileep)
കൊടിമരത്തിലേക്ക് സ്വർണ്ണം സംഭാവന നൽകണമെന്ന് തന്നോട് ആവശ്യപ്പെട്ടത് സുഹൃത്തും നടനുമായ സുരേഷ് ഗോപിയാണെന്ന് അദ്ദേഹം മൊഴി നൽകി. തിരുവനന്തപുരത്തെ ഒരു പ്രമുഖ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണ്ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കി.
തിരുവനന്തപുരത്ത് വെച്ചാണ് വിജിലൻസ് സംഘം മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ മൊഴി കൊച്ചിയിൽ വെച്ചാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്. കൊടിമരം സ്വർണ്ണം പൂശിയതിൽ ക്രമക്കേട് നടന്നുവെന്ന പരാതിയെത്തുടർന്നാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സ്വർണ്ണം സംഭാവന നൽകിയ പ്രമുഖരുടെ പട്ടിക തയ്യാറാക്കി മൊഴിയെടുക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

