പാലക്കാട്: സർക്കാർ ആശുപത്രിയിൽ മകന് ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പനിയുമായി എത്തിയ ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചുവെന്നാണ് വാണിയംകുളം ചെറുകാട്ടുപുലം സ്വദേശികളായ നിതീഷ്-രേഷ്മ ദമ്പതികളുടെ പരാതി (Complaint Against Ottapalam Taluk Hospital). വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ കുട്ടിയുമായി ആശുപത്രിയിൽ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയുടെ അവസ്ഥ നേരിട്ട് കണ്ടിട്ടും പരിശോധിക്കാൻ തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു.
മുക്കാൽ മണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ, പിന്നീട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയാണ് കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയത്. ഇതിനായി 4000 രൂപയോളം ചെലവായെന്നും രക്ഷിതാക്കൾ പറഞ്ഞു. മുൻപ് ഫിറ്റ്സ് വന്നിട്ടുള്ള കുട്ടിയായതിനാൽ അതീവ ഗൗരവത്തോടെ കാണേണ്ടതായിരുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ, നേരത്തെ കാണിച്ച ഡോക്ടറുടെ കുറിപ്പടിയുമായാണ് ഇവർ എത്തിയതെന്നും അതേ മരുന്ന് തുടരാനാണ് നിർദ്ദേശിച്ചതെന്നും ഡ്യൂട്ടി ഡോക്ടർ വിശദീകരിച്ചു. പരാതി ലഭിച്ചിട്ടില്ലെന്നും സംഭവം അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്ഷിതാക്കൾ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും ഉടൻ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Summary: Parents have filed a complaint against Ottapalam Taluk Hospital, alleging that their seven-year-old son was denied medical attention despite arriving with a high fever at 1:30 AM on Friday. The couple claims the on-duty doctor refused to even check the child’s temperature, forcing them to seek treatment at a private hospital at a significant cost.

