തൃശ്ശൂർ: പാർട്ടിക്കുള്ളിലെ ‘അവതാരങ്ങൾ’ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂരിൽ നടന്ന ഇഎംഎസ് സ്മൃതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത് ( Binoy Viswam Criticises Pinarayi Vijayan). ‘നമ്മളെ തേടി അവതാരങ്ങൾ വരുമെന്നും സൂക്ഷിക്കണമെന്നും’ പിണറായി നേരത്തെ പറഞ്ഞിരുന്നു. ഈ അവതാരങ്ങൾ അടുത്തേക്ക് വന്നോ, അകത്ത് കയറിയോ, സ്വാധീനിച്ചോ എന്ന് പരിശോധിക്കണമെന്നും ഇവരെ അകറ്റിയേ തീരൂവെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ പിന്തുണ സി.പി.എമ്മിൽ നിന്ന് അകലാൻ കാരണമെന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ മുൻകാലങ്ങളിൽ എൽ.ഡി.എഫിന്റെ കൂടെയായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ സാഹചര്യം മാറിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘പാസ്റ്റ് ടെൻസിലാണ്’ താൻ ഇക്കാര്യം പറയുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബന്ധുക്കളോ അവതാരങ്ങളോ പ്രസ്ഥാനത്തെ റാഞ്ചിക്കൊണ്ടുപോകുന്നില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ പാർട്ടിക്ക് കഴിയണം. ഇത്തരം അവതാരങ്ങളെ അകറ്റിയേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എമ്മും സി.പി.ഐയും പരസ്പരം പടവെട്ടിയത് ശത്രുക്കൾക്ക് വളരാനും അവരുടെ കോട്ടകൾ കീഴടക്കാനും അവസരമൊരുക്കിയെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. കേരളം വരെ ശത്രുക്കൾ എത്തിയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രസ്ഥാനത്തിന്റെ ഗൗരവകരമായ കാര്യങ്ങൾ പുതിയ തലമുറയിലേക്ക് എത്തുന്നില്ലെന്നും, യുവതലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയാത്തത് ഗൗരവകരമായ വിഷയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Summary: CPI state secretary Binoy Viswam has launched a scathing critique of Chief Minister Pinarayi Vijayan and the current political situation, urging a thorough investigation into whether the “avatars” (influential shadows/loyalists) mentioned by the CM have infiltrated or influenced the government. Speaking at the EMS Smrithi in Thrissur in the presence of CPI(M) leader M.A. Baby, Viswam emphasized the need to win back the trust of minority communities, whose political support has shifted.

