ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് 2026-ൽ റെക്കോർഡ് ആറാം കിരീടം ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് മത്സരരംഗത്തേക്ക്. ഗ്രൂപ്പ് സിയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തിൽ ആഫ്രിക്കൻ ചാമ്പ്യൻമാരായ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ (Brazil vs Morocco). ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ മത്സരം. കാർലോ ആൻസലോട്ടിയുടെ കീഴിൽ പുതിയ അധ്യായം ആരംഭിക്കുന്ന ബ്രസീലിന് ലോകകപ്പിന് മുന്നോടിയായി പരിക്കുകളും സ്ഥിരതയില്ലാത്ത പ്രകടനങ്ങളും വെല്ലുവിളിയായിരുന്നു. എങ്കിലും വിനീഷ്യസ് ജൂനിയർ, റഫീന്യ, മാർക്വിനോസ്, അലിസൺ തുടങ്ങിയ സൂപ്പർ താരങ്ങളുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നൽകുന്നു.
രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം നെയ്മറും ലോകകപ്പ് സംഘത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ നെയ്മറുടെ ഫിറ്റ്നസ് ആരാധകരുടെ പ്രധാന ചർച്ചാവിഷയമാണ്.
അതേസമയം, 2022 ഖത്തർ ലോകകപ്പിൽ സെമിഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച മൊറോക്കോ ഇത്തവണയും അട്ടിമറി സ്വപ്നങ്ങളുമായാണ് എത്തുന്നത്. അഷ്‌റഫ് ഹക്കിമി, ബ്രാഹിം ഡിയാസ് എന്നിവരെ മുൻനിർത്തി ശക്തമായ സംഘമാണ് മൊറോക്കോയ്ക്കുള്ളത്. ലോക ഫുട്ബോളിലെ വമ്പന്മാരെ വിറപ്പിച്ച അനുഭവസമ്പത്തും ടീമിനൊപ്പമുണ്ട്. കണക്കുകൾ ബ്രസീലിന് അനുകൂലമാണെങ്കിലും മൊറോക്കോയെ എളുപ്പത്തിൽ എഴുതിത്തള്ളാനാവില്ല. ബ്രസീലിന് വിജയസാധ്യത 57.7 ശതമാനമാണെന്ന് കായിക വിശകലന സ്ഥാപനമായ ഒപ്റ്റ റിപ്പോർട്ട് ചെയ്യുന്നു. മൊറോക്കോയുടെ വിജയസാധ്യത 18.8 ശതമാനവും സമനിലയ്ക്ക് 23.5 ശതമാനവും സാധ്യത കൽപ്പിക്കപ്പെടുന്നു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ എതിരാളിയെ നേരിടുന്ന ബ്രസീലിന് വിജയത്തോടെ കിരീടയാത്ര ആരംഭിക്കാനാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Summary: Brazil begin their FIFA World Cup 2026 campaign against African champions Morocco in a high-profile Group C clash at MetLife Stadium. Led by new coach Carlo Ancelotti, Brazil aim to start their quest for a record sixth World Cup title with stars like Vinicius Jr, Raphinha and returning veteran Neymar. Morocco, semifinalists in the 2022 World Cup, are expected to provide a tough challenge with players such as Achraf Hakimi and Brahim Diaz.

