ലഖ്‌നൗ: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വെച്ച് കല്ലേറുണ്ടായ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു (Mohan Bhagwat train attack). ലഖ്‌നൗവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന സ്വർണ ശതാബ്ദി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കസ്റ്റഡിയിലായവർ ആക്രിപെറുക്കുന്ന കൗമാരക്കാരാണെന്നാണ് ഒടുവിലത്തെ വിവരം.
വ്യാഴാഴ്ച വൈകുന്നേരം 7.20 ഓടെ ഫിറോസാബാദ് ജില്ലയിലെ മഖൻപൂർ സ്റ്റേഷൻ പിന്നിട്ട് ട്രെയിൻ നീങ്ങുമ്പോഴായിരുന്നു സംഭവം. ആർഎസ്എസ് സർസംഘ്ചാലക് സഞ്ചരിച്ചിരുന്ന എക്‌സിക്യൂട്ടീവ് എസി കോച്ചിന്റെ (E-1) ജനൽ ഗ്ലാസ് കല്ലേറിൽ തകർന്നു. ഡബിൾ ലെയർ ഗ്ലാസിന്റെ പുറംഭാഗമാണ് തകർന്നത്. അകത്തെ ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആർക്കും പരിക്കേൽക്കാത്തതിനാൽ ട്രെയിൻ യാത്ര തുടർന്നു. സംഭവത്തിന് പിന്നാലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (RPF) ലോക്കൽ പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിരുന്നു.
”കല്ലേറിൽ ഇ-1 കോച്ചിന്റെ ജനലിന്റെ പുറം ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചു. അകത്തെ ഗ്ലാസ് തകർന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ തിരിച്ചറിഞ്ഞത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്”- എഡിജിപി (ആഗ്ര സോൺ) എസ്.കെ. ഭഗത് പറഞ്ഞു. മോഹൻ ഭഗവത് 40-ാം നമ്പർ സീറ്റിലായിരുന്നു ഇരുന്നിരുന്നതെന്നും എന്നാൽ 50-ാം നമ്പറിനടുത്തുള്ള ജനലിനാണ് കേടുപാടുകൾ സംഭവിച്ചതെന്നും പോലീസ് വ്യക്തമാക്കി.
സ്ഥലത്തെ 150-ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് റസൂൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പ്രതികളെ പോലീസ് സംഘം തിരിച്ചറിഞ്ഞത്. ട്രെയിനിൽ ആരാണ് സഞ്ചരിച്ചിരുന്നതെന്ന് പ്രതികൾക്ക് അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമാകുന്നത്. ഇവർക്ക് മുൻപും സമാനമായ രീതിയിലുള്ള കേസുകളുണ്ടെന്ന് ഫിറോസാബാദ് സീനിയർ പോലീസ് സൂപ്പർണ്ട് ആദിത്യ ലാംഗെ അറിയിച്ചു. റെയിൽവേ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, സംഭവത്തിന് പിന്നിൽ മറ്റ് ആസൂത്രണങ്ങൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച കാൺപൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആർഎസ്എസ് മേധാവി.
Story Summary: Three youths, identified as minor ragpickers, have been detained by the UP Police in connection with a stone-pelting incident on the New Delhi-bound Swarna Shatabdi Express. RSS Chief Mohan Bhagwat was on board the E-1 coach when its windowpane was damaged, though no one sustained injuries.

