തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ വാർത്താസമ്മേളനം നടത്തി. ചികിത്സയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.(Death of girl child, Hospital says no medical malpractice)
കുഞ്ഞിനെ ആദ്യമായി ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ന്യൂമോണിയയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അന്ന് തന്നെ ബന്ധുക്കളോട് നിർദ്ദേശിച്ചിരുന്നു. അതീവ ഗുരുതരമായ ശ്വാസതടസ്സത്തോടും കഠിനമായ കഫക്കെട്ടോടും കൂടിയാണ് കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ എത്തിച്ചത്.
രോഗനിർണ്ണയത്തിനായി രക്തസാമ്പിൾ ശേഖരിക്കാൻ കുത്തിവയ്പ്പ് നടത്തിയിരുന്നു. കൂടാതെ ശ്വാസതടസ്സം കുറയ്ക്കാൻ നെബുലൈസേഷനും നൽകി. ചികിത്സയ്ക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന് ജീവൻ നിലനിർത്താനുള്ള ‘അഡ്രിനലിൻ’ കുത്തിവയ്പ്പ് നൽകി. ഇക്കാര്യം അപ്പോൾ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു.
ആശുപത്രിയിൽ നിന്ന് മാറ്റുന്ന സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും അവിടെ വെച്ച് നടത്തിയ പരിശോധനകൾക്കിടെയാണ് ഹൃദയസ്തംഭനം സംഭവിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. കുട്ടി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയ സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ പത്രസമ്മേളനം നടത്തിയത്.

