കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജസീല എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്യും. ജസീലയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഫ്രീദിനെയും മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.(Woman commits suicide after being insulted over alleged theft, Friend and family to be questioned)
അഫ്രീദിന്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം കാണാതായിരുന്നു. ഇതിന് പിന്നിൽ ജസീലയാണെന്ന് ആരോപിച്ച് ഇയാളുടെ മാതാവ് ജസീലയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ചെന്ന് ബഹളം വയ്ക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇതിൽ മനംനൊന്താണ് ജസീല ജീവനൊടുക്കിയത്.
സംഭവം വലിയ വിവാദമായതോടെ അന്വേഷണം വ്യാപിപ്പിച്ചു. പ്രാഥമിക ഘട്ടത്തിൽ ജസീലയുടെ വീട്ടുകാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താൻ നിരപരാധിയാണ്, ചെയ്യാത്ത തെറ്റിന്റെ പേരിലാണ് അപമാനം നേരിടുന്നത് എന്ന് കരഞ്ഞു പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്.

