തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടക്കമിട്ടു. ‘നമുക്ക് വേണം വികസിത നേമം’ എന്ന വാചകം ചുവരിൽ എഴുതിക്കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ സജീവമായത്.(Rajeev Chandrasekhar writes on the wall, BJP starts campaign for Assembly elections)
നേമത്തെ വികസനത്തിലേക്കും മാറ്റത്തിലേക്കും നയിക്കാനുള്ള തുടക്കമാണിതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും എന്നാൽ അന്തിമ തീരുമാനം പാർട്ടി ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിയുടെ പേര് ചുവരിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മണ്ഡലത്തിൽ അദ്ദേഹം തന്നെ ഇറങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 30 സീറ്റുകളിലേക്കുള്ള പ്രഥമ സാധ്യത പട്ടിക പുറത്തുവന്നു. പ്രധാന മണ്ഡലങ്ങളായ നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും മത്സരിക്കും. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ പേരാണ് പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രനെ പാലക്കാട് അല്ലെങ്കിൽ കായംകുളം സീറ്റുകളിൽ ഒന്നിലേക്ക് പരിഗണിക്കുന്നുണ്ട്.
വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയുടെയോ കൃഷ്ണകുമാറിന്റെയോ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. മലമ്പുഴയിൽ സി. കൃഷ്ണകുമാറും പാലയിൽ ഷോൺ ജോർജും തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരരംഗത്തുണ്ടാകും. വരും ദിവസങ്ങളിൽ കൂടുതൽ മണ്ഡലങ്ങളിലെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

